മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് എന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ അശ്രദ്ധമൂലം യുവതിയുടെ ശരീരത്തിനുള്ളിൽ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും മറന്നുവച്ചെന്നാണ് പരാതി. ബീഡ് സ്വദേശിനിയായ സന്ധ്യ ഗയ്ക്‌വാർഡ് (19) ആണ് ഈ ദുരവസ്ഥയ്ക്ക് ഇരയായത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പ്രസവത്തിനായി യുവതി ജില്ലാ ആശുപത്രിയിൽ എത്തിയത്. തുടർന്ന് സിസേറിയന് വിധേയയായ യുവതി നാല് ദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതുമുതൽ കടുത്ത വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങി. വേദന അസഹ്യമായതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ വയറ്റിനുള്ളിൽ ആശുപത്രി ഉപകരണങ്ങൾ കണ്ടെത്തിയത്. ഉടൻതന്നെ പുണെയിലെ മറ്റൊരു പ്രധാന ആശുപത്രിയിലേക്ക് മാറ്റിയ യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലൂടെ വയറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും നീക്കം ചെയ്തു.
സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ആരോഗ്യനില വളരെ മോശമാണെന്നും കുഞ്ഞിനെ പോലും പിടിക്കാനാകുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്‍റെ ആരോപണത്തിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി.