വാഷിംഗ്ടൺ ഡിസി: നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം ചരിത്രമായി മാറി. ബഹിരാകാശസഞ്ചാരികൾ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കു തയാറെടുക്കുകയാണ്. എന്നാൽ, ദൗത്യത്തിനിടയിൽ ചില സാങ്കേതിക തടസങ്ങൾ നാസയ്ക്കു വെല്ലുവിളി ഉയർത്തി.
ഓറിയോണ്‍ പേടകത്തിനുള്ളിലെ ശുചിമുറിയാണ് വില്ലനായത്. യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (യുഡബ്ല്യുഎംഎസ്) നേരിടുന്ന സാങ്കേതിക തടസങ്ങള്‍ ബഹിരാകാശ സഞ്ചാരികളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയും ചെയ്തു. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ദ്രവ-ഖര മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണത ബഹിരാകാശ ദൗത്യത്തിനു വെല്ലുവിളിയാണ്.
ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശ പേടകങ്ങളില്‍ മാലിന്യങ്ങള്‍ താഴേക്കു പതിക്കില്ല. ഇതിനായി വായു ഉപയോഗിച്ച് മാലിന്യങ്ങള്‍ പുറന്തള്ളുന്ന രീതിയാണ് അവലംബിക്കുന്നത്. സഞ്ചാരികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഐസ് പ്ലഗ്ഗിംഗ് ആണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ദ്രവമാലിന്യങ്ങള്‍ ശുദ്ധീകരിച്ച് പുനരുപയോഗിക്കുമ്പോള്‍, ഓറിയോണ്‍ പേടകത്തില്‍ അവ ബഹിരാകാശത്തേക്കു നേരിട്ടു തള്ളുകയാണു ചെയ്യുന്നത്. പേടകത്തില്‍നിന്നു പുറന്തള്ളുന്ന ദ്രാവകം ശൂന്യതയിലെ കൊടും തണുപ്പില്‍ പെട്ടെന്ന് ഐസ് കണികകളായി മാറുന്നു.
ഇത്തരത്തില്‍ രൂപപ്പെട്ട ഐസ് കണികകള്‍ വിസര്‍ജന നോസിലില്‍ അടിഞ്ഞുകൂടിയതോടെ മാലിന്യം പുറന്തള്ളുന്നത് തടസപ്പെടുകയായിരുന്നു. ഇതു ഓറിയോണ്‍ പേടകത്തിനുള്ളിലെ സ്റ്റോറേജ് ടാങ്ക് നിറഞ്ഞു കവിയുന്ന സാഹചര്യത്തിലെത്തി.
പ്രശ്നപരിഹാരത്തിനായി നാസ നടപ്പിലാക്കിയത് തെര്‍മല്‍ ബേക്കിംഗ് എന്ന രീതിയാണ്. പേടകത്തിന്റെ ടോയ്ലെറ്റ് വെന്റ് ഭാഗം സൂര്യപ്രകാശത്തിനുനേരെ തിരിച്ചുപിടിച്ച് ചൂടാക്കുകയും നോസിലില്‍ തങ്ങിനിന്ന ഐസ് ഉരുകുകയും തടസം നീക്കുകയും ചെയ്തു.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും ദീര്‍ഘകാല ചന്ദ്രവാസം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കും ഇത്തരം വേസ്റ്റ് മാനേജ്മെന്റ് പാഠങ്ങള്‍ നിര്‍ണായകമാണ്. ബഹിരാകാശത്തെ പരിമിതമായ സാഹചര്യത്തില്‍ നൂറുശതമാനം കാര്യക്ഷമതയുള്ള ശുചിമുറി സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നത് എന്‍ജിനിയറിംഗ് ലോകത്തു വലിയ ഗവേഷണവിഷയമാണ്.