തൃശൂർ: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയതു ഡിജിപിയുടെ കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി രമേശ് ചെന്നിത്തല.
ഈ ഉത്തരവിൽ അസാധാരണമായി ഒന്നുമില്ല. അധികാര ദുർവിനിയോഗവും വഴിവിട്ടുള്ള പ്രവർത്തനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അതു വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിലൂടെ തെറ്റുകൾ തെളിയിക്കപ്പെട്ടാൽ ആർക്കെതിരേയാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കും. അതാണു സർക്കാരിന്റെ നയം.
ആലപ്പുഴയിലെ കുപ്രസിദ്ധ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് എടുക്കുന്നതു സംബന്ധിച്ച് തനിക്ക് അറിവില്ല. കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുൻപ് ശിക്ഷാനടപടി സ്വീകരിച്ചതാണെന്നും തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.