ടെക്സസ്: വടക്കൻ ടെക്സസിൽ വീശിയടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകരുകയും ഇരുപതോളം കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വൈസ് കൗണ്ടിയിലെ റൺവേ ബേ, പാർക്കർ കൗണ്ടിയിലെ സ്പ്രിംഗ്ടൗൺ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വീണുകിടക്കുന്ന മരങ്ങളും വൈദ്യുതി ലൈനുകളും കാരണം രക്ഷാപ്രവർത്തനം തടസപ്പെട്ടു.
മണിക്കൂറിൽ ഏകദേശം 217 കിലോമീറ്റർ വേഗതയുള്ള EF-2 വിഭാഗത്തിൽപ്പെട്ട ടൊർണാഡോയാണ് റൺവേ ബേയിൽ ആഞ്ഞടിച്ചതെന്ന് നാഷണൽ വെതർ സർവീസ് സ്ഥിരീകരിച്ചു.
ടൊർണാഡോയെത്തുടർന്ന് മേഖലയിൽ വ്യാപകമായ വൈദ്യുതി തടസം നേരിടുന്നുണ്ട്. തകർന്നടിഞ്ഞ റോഡുകൾ പുനഃസ്ഥാപിക്കാനും വൈദ്യുതി ബന്ധം തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഫോർട്ട് വർത്തിന് വടക്കുപടിഞ്ഞാറുള്ള പ്രദേശങ്ങളിലാണ് നാശമുണ്ടായത്. അസ്ലെ ഭാഗത്തും അപകടകാരിയായ ചുഴലിക്കാറ്റ് ദൃശ്യമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
തകർന്ന വീടുകളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാസേന തെരച്ചിൽ തുടരുകയാണ്.