കൊച്ചി: ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ഹാഫ്.
പ്രസിദ്ധമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള ചിത്രമായ ഹാഫിന്റെ പ്രദര്‍ശനത്തിനു തിയറ്ററില്‍ ആവേശകരമായ പ്രതികരണമാണുണ്ടായത്. സെപ്റ്റംബര്‍ 18ന് നടന്ന വേള്‍ഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ പങ്കാളിത്തം പ്രകടമായി.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവും പി.കെ. സജീവും ചേര്‍ന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. പാപ്പിനു ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹാഫിന്റെ ഉത്തരേന്ത്യന്‍ പ്രദര്‍ശനവും വിതരണവും എക്സല്‍ എന്റര്ടെയ്ന്മെന്റും എഎ ഫിലിംസും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിപണനാവകാശം ബെസ്റ്റ് ഫ്രണ്ട് ഫോര്എവറിനാണ്.