ആലപ്പുഴ: വേനൽചൂടിൽ സംസ്ഥാനത്തെ ടൂറിസം വ്യവസായം പ്രതിസന്ധിയിൽ. വേനലവധിക്കാലം ടൂറിസം മേഖലയ്ക്കു കൊയ്ത്തുകാലമായിരുന്നിട്ടു പോലും കനത്ത ചൂട് മൂലം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ കുറഞ്ഞതു ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.
ടൂറിസം മേഖലയുടെ സുവർണ മാസങ്ങളാണ് വേനലവധിക്കാലമായ ഏപ്രിലും മേയും. ഈ സീസൺ മുന്നിൽകണ്ട് ഹോട്ടലുകളും റസ്റ്ററന്‍റുകളും ഹൗസ് ബോട്ടുകളും നവീകരിച്ചവർക്ക് ഉൾപ്പെടെ വേനൽചൂട് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.
സംസ്ഥാനത്തെ തീരദേശ- കായലോര ടൂറിസത്തെയാണ് വേനൽച്ചൂട് രൂക്ഷമായി ബാധിച്ചത്. ഈ സീസണിൽ മുൻവർഷങ്ങളെ അപേക്ഷിച്ചു വിനോദസഞ്ചാരികളുടെ ബുക്കിംഗിൽ കാര്യമായ കുറവുണ്ടായെന്നു ഹോട്ടൽ ട്രാവൽ ഏജൻസി ഉടമകൾ പറയുന്നു.
ടൂറിസം മേഖലയിലെ പ്രതിസന്ധി വഴിയോര കച്ചവടമുൾപ്പെടെ അനുബന്ധ മേഖലകളെയും ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ മാറ്റമില്ലതെ തുടരുകയാണെങ്കിൽ ഈ മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. അതേസമയം, തണുപ്പു മേഖലകളായ മൂന്നാർ, വാഗമൺ അടക്കമുള്ള ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിട്ടുമുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്തു ചൂട് കഠിനമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), തൃത്താല(പാലക്കാട്), പൊന്നാനി (മലപ്പുറം).
യെല്ലോ അലർട്ട്: കൊട്ടാരക്കര(കൊല്ലം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്), മൂന്നാർ (ഇടുക്കി).
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നതു സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമരോഗങ്ങളുള്ളവർക്കും ഇതു കൂടുതൽ അപകടകരമാണ്.
ശ്രദ്ധിക്കുക:
പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്തു നേരിട്ടു ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക