Movies
മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.
മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Kerala
തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.
ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.
ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.
Kerala
കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.
Movies
48 -മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന് അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനക്കുള്ള ചലച്ചിത്ര രത്ന പുരസ്കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി. എന്‍. വാസവന് സമ്മാനിച്ചു.
മികച്ച നടനുള്ള പുരസ്കാരം ടൊവീനോ തോമസും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് റിമ കല്ലിങ്കലും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള അവാർഡ് റിമയ്ക്കൊപ്പം പങ്കിട്ട നസ്രിയ പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമയുടെ നിർമാതാക്കളായ സംവിധായകന് കൂടിയായ ഫാസില്‍ മുഹമ്മദും സുധീഷ് സ്കറിയയും ഏറ്റുവാങ്ങി.
മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് ഇന്ദുലക്ഷ്മിയും സ്വീകരിച്ചു. മികച്ച അന്യഭാഷാ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട അമരന് എന്ന തമിഴ് സിനിമയുടെ സംവിധായകന് രാജ്കുമാര് പെരിയസാമിയും മന്ത്രിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു. മാക്ട ചെയര്മാന് ജോഷി മാത്യു ആശംസയര്‍പ്പിച്ചു.
രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവര്‍ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടന്. റൂബി ജൂബിലി പുരസ്കാരം ജഗദീഷിന് ഡോ ജോർജ് ഓണക്കൂര്‍ സമ്മാനിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്കാരം നേടിയ ബാബു ആന്റണിക്കുവേണ്ടി ടൊവീനോയും, ജൂബിലി ജോയ് തോമസിനുവേണ്ടി മകളും പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതികവിദഗ്ധരും പുരസ്കാരങ്ങളേറ്റുവാങ്ങി. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നേടിയ രാജേഷ് വിജയ്, ഗായികയ്ക്കുള്ള പുരസ്കാരം നേടിയ ദേവനന്ദ ഗിരീഷ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.