ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരത്തിന്റെ നടുക്കുന്ന ഒരു ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
റോഡിലെ ഗതാഗതക്കുരുക്കിൽ വാഹനം നിർത്തിയിട്ട സമയത്ത്, ബൈക്കിലിരുന്ന് ലാപ്ടോപ്പിൽ തിടുക്കപ്പെട്ട് ജോലി ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
വെറും അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന ട്രാഫിക് ബ്ലോക്കിലാണ് പിന്നിൽ മറ്റൊരു യാത്രക്കാരിയിരിക്കെ യുവാവ് ഫോൺ കോളിൽ സംസാരിച്ചുകൊണ്ട് ലാപ്ടോപ്പിൽ ജോലി ചെയ്തത്.
എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് ശേഷവും വീട്ടിലേക്കുള്ള യാത്രയിൽ പോലും ജോലി ചെയ്യേണ്ടി വരുന്ന മനുഷ്യർ യന്ത്രങ്ങൾക്ക് തുല്യമായി മാറുകയാണെന്ന വിമർശനത്തോടെ പങ്കുവെക്കപ്പെട്ട ഈ ദൃശ്യം പെട്ടെന്നാണ് വൈറലായത്.
സ്വന്തം വ്യക്തിജീവിതവും ആരോഗ്യവും മറന്ന് ജോലി ചെയ്യുന്നതിനൊപ്പം, തിരക്കേറിയ റോഡിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വലിയൊരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യന്റെ വ്യക്തിഗത സമയത്തെ കവർന്നെടുക്കുന്നതിലും ശക്തമായ തൊഴിൽ നിയമങ്ങളുടെ അഭാവത്തിലും പ്രതിഷേധം ഉയരുമ്പോൾ തന്നെ, തൊഴിൽ നഷ്ടപ്പെടുമെന്ന ഭയവും വലിയ കുടുംബ സമ്മർദ്ദങ്ങളുമാകാം ആ യുവാവിനെ റോഡിൽവെച്ച് പോലും ജോലി ചെയ്യാൻ പ്രേരിപ്പിച്ചത് എന്ന സഹതാപവും പലരും പങ്കുവെക്കുന്നുണ്ട്.