കൊച്ചി: ആഗോളതലത്തില്‍ കുരുമുളക് ലഭ്യതയിലെ കുറവ് ഇറക്കുമതി രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കിയെങ്കിലും അന്തര്‍സംസ്ഥാന വ്യാപാരികളും ഊഹക്കച്ചവടക്കാരും കൈകോര്‍ത്ത് കൊച്ചി വിപണിയില്‍ വില ഇടിച്ചു. വിയറ്റ്നാമില്‍ കുരുമുളക് ഇറക്കുമതിയുടെ പ്രാധാന്യം അനുദിനം വര്‍ധിക്കുകയാണ്.
കയറ്റുമതി ആവശ്യങ്ങള്‍ക്കായി ആഭ്യന്തര വിപണിയില്‍നിന്നുള്ള ചരക്ക് ലഭ്യത ചുരുങ്ങിയതോടെ കംബോഡിയ, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇതിനകം 50,000 ടണ്ണിലധികം കുരുമുളക് ഇറക്കുമതി ചെയ്ത് വിയറ്റ്നാം കയറ്റുമതിക്കാവശ്യമായ ചരക്ക് സംഘടിപ്പിച്ചു.
ഈ വര്‍ഷം ഇതിനകം രണ്ട് ലക്ഷം ടണ്ണിലധികം മുളക് അമേരിക്കയിലേക്കും ചൈനയിലേക്കും മറ്റ് വിവിധ രാജ്യങ്ങളിലേക്കുമായി അവര്‍ ഷിപ്പ്മെന്റ് നടത്തി. കംബോഡിയയില്‍നിന്നുള്ള ഇറക്കുമതി മുന്‍വര്‍ഷത്തേക്കാള്‍ 250 ശതമാനം ഉയര്‍ന്നതില്‍നിന്നുതന്നെ സ്ഥിതിഗതികള്‍ എത്രമാത്രം സങ്കീര്ണമാമെന്ന് വ്യക്തമാണ്.
ഇന്ത്യന്‍ കുരുമുളക് വിപണി ഈ വാരം ഒരു ഏകീകരണത്തിന് ശ്രമിക്കാം. ഉയര്‍ന്ന ആഭ്യന്തര ഉപഭോഗവും പരിമിതമായ കര്‍ഷക വില്പനയും വിപണിക്ക് പിന്തുണ നല്കുന്നു. അതേസമയം, വ്യവസായികളില്‍നിന്നുള്ള ഇറക്കുമതി ഭീഷണികളും കയറ്റുമതി മേഖലയില്‍നിന്നുള്ള നിയന്ത്രിത വാങ്ങലും കുതിപ്പിനെ താല്‍ക്കാലികമായി തടയാം.
അണ്‍ഗാര്‍ബിള്‍ഡ് മുളക് വാരാന്ത്യത്തില്‍ 70,100 രൂപയിലാണ്. കുരുമുളക് ഒക്ടോബര്‍ അവധിയെ 733 രൂപയില്‍നിന്ന് 736 വരെ ഉയര്‍ത്തിയശേഷം 729ലേക്ക് തളര്‍ത്തി. മാസാരംഭത്തില്‍ 720 രൂപയായിരുന്നു. അവധിയില്‍ ഇടപാടുകളുടെ വ്യാപ്തി നാമമാത്രമായത് ഊഹക്കച്ചവടക്കാര്‍ക്ക് ഉത്പന്നത്തെ എളുപ്പത്തില്‍ തളര്‍ത്താനായി. നിലവില്‍ 724ലെ സപ്പോര്‍ട്ട് അവര്‍ തകര്‍ക്കുമോയെന്നതാണ് സ്റ്റോക്കിസ്റ്റുകള്‍ ഉറ്റുനോക്കുക. ചരക്ക് കൈവശമുള്ളവരെ വിപണിയിലേക്ക് അടുപ്പിക്കാന്‍ ഊഹക്കച്ചവടക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തും. പ്രത്യേകിച്ച്, ഒക്ടോബര്‍ അവധിക്ക് ‘ചോരകുടിക്കുന്ന അവധി' എന്ന പേര് കൂടിയുള്ളതിനാല്‍.
നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിലയിരുത്തിയാല്‍ ഇക്കുറി ചോരകുടിക്കുക ഊഹക്കച്ചവടക്കാരാവും. കാരണം, നമ്മുടെ പുതിയ വിളവ് സജ്ജമാകാന്‍ ചുരുങ്ങിയത് ഫെബ്രുവരി വരെ കാത്തിരിക്കണം. ഒരുപക്ഷേ കാത്തിരിപ്പ് മാര്‍ച്ചിലേക്കും നീളാം. കരുതല്‍ശേഖരം കൈവശമുണ്ടെങ്കില്‍ മുന്നിലുള്ള അഞ്ച് മാസങ്ങളിലെ സാധ്യതകള്‍ ഉത്പാദനമേഖലയ്ക്ക് നേട്ടമാക്കാനാവും.
കേരളത്തിലും കര്‍ണാടകയിലും അടുത്ത സീസണിലെ മുളക് ഉത്പാദന സാധ്യതകള്‍ നിര്‍ണയിക്കുന്നതില്‍ മഴയുടെ ലഭ്യതയും പ്രധാന ഘടകമാകും. എല്‍- നിനോ പ്രതിഭാസം സൃഷ്ടിച്ച ആഘാതത്തിലാണ് കാര്‍ഷിക കേരളം. തുലാവര്‍ഷത്തിന്റെ വരവിനെ അടിസ്ഥാനമാക്കിയാകും അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തതയുണ്ടാവുക.
ഇതിനിടയില്‍ ആന്‍ഡമാന്‍ ദ്വീപ്സമൂഹത്തിലേക്ക് ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായ അര്‍ണബ് ബംഗാള്‍ ഉള്‍ക്കടലിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഈ മേഖലയിലെത്തിയാല്‍ തീവ്ര ന്യൂനമര്‍ദമായി കേരളത്തില്‍ മഴയ്ക്ക് അവസരമൊരുക്കാം.
വരണ്ടുണങ്ങിയ ഭൂമിയിലേക്ക് കൂടുതല്‍ മഴ ലഭിച്ചാല്‍ മാത്രമേ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കാര്‍ഷികവിളകളെ നാശത്തില്‍നിന്ന് സംരക്ഷിക്കാനും കഴിയൂ. എല്‍- നിനോ പ്രതിഭാസം മൂലം തുലാവര്‍ഷത്തിന്റെ വരവിന് അല്പം കാലതാമസം നേരിട്ടാലും ഈ വാരം മഴ ലഭിച്ചാല്‍ കാര്‍ഷികവിളകള്‍ക്ക് ആശ്വാസമാകും.
റബർ ഉത്പാദനം കുറഞ്ഞു
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ റബര്‍ ഉല്പാദന-വിപണന മേഖലകളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി. വരള്‍ച്ചാഭീഷണിയും ഉയര്‍ന്ന പകല്‍ താപനിലയും ടാപ്പിംഗ് ദിനങ്ങളെ ബാധിക്കുന്നത് ലാറ്റക്സ് ലഭ്യത കുറച്ചു.
സംസ്ഥാനത്തുതന്നെ നിലവില്‍ ഒരു ഡസനിലധികം മരങ്ങള്‍ വെട്ടിയാലും ഒരു ഷീറ്റിനുള്ള പാല് കണ്ടെത്തുക ക്ലേശകരമാണ്. ഇത് ഉത്പാദകര്‍ക്ക് സാമ്പത്തികനഷ്ടം വരുത്തുന്നതിനാല്‍ ടാപ്പിംഗ് ദിനങ്ങള്‍ കുറയ്ക്കുകയാണ് ഏക മാര്‍ഗം. ഉത്പാദനം ജൂണ്‍-സെപ്റ്റംബറില്‍ കുറഞ്ഞെന്ന് ടയര്‍ നിര്‍മാതാക്കള്‍ക്കും ഇതര വ്യവസായികള്‍ക്കും വ്യക്തമായി അറിയാം. എന്നാല്‍ നിരക്ക് ഉയര്‍ത്താതെ അവര്‍ ലഭ്യമായ ഷീറ്റ് കൈക്കലാക്കുന്നു. കിലോ 300 രൂപയെന്ന മോഹം കേരളത്തിലെ കര്‍ഷകര്‍ നിലനിര്‍ത്തുമ്പോള്‍ വ്യവസായികളുടെ കണ്ണ് 260ലേക്കാണ്.
ജപ്പാന് ഒസാക്കയില്‍ റബര്‍ മുന്‍വാരത്തില്‍ 431 യെന്നില്‍നിന്ന് 419ലേക്ക് ഇടിഞ്ഞെങ്കിലും തിരിച്ചുവരവില്‍ 433 വരെ കയറി. സാങ്കേതികമായി വിപണി സ്ഥിരതയ്ക്ക് ശ്രമം നടത്തുന്നുണ്ട്. സെപ്റ്റംബര്‍ അവധി സെറ്റില്‍മെന്റിന് ഒരുങ്ങുകയാണ്. നിലവിലെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ 438 യെന്നില്‍ പ്രതിരോധവും 423ല്‍ താങ്ങുമുണ്ട്. ബാങ്കോക്കില്‍ റബര്‍ കിലോ 264 രൂപയിലാണ്.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബറിന് വ്യാവസായിക ഡിമാന്‍ഡ് മങ്ങിയതോടെ നിരക്ക് 27,300ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 27,000 രൂപയിലും ഒട്ടുപാലും ലാറ്റക്സും 19,000 രൂപയിലുമാണ്.
ഏലക്കയുടെ ചരക്കൊഴുക്ക്
രാജ്യാന്തര ഏലം വിപണിയില്‍ ഗ്വാട്ടിമാല അവരുടെ സാന്നിധ്യം അറിയിച്ചതായാണ് യൂറോപ്യന്‍ ബയര്‍മാരില്‍ നിന്നുള്ള സൂചന. എന്നാല്‍ ഗ്വാട്ടിമാല ഏലത്തിന് യൂറോപ്യന്‍ വിപണികളില്‍ പ്രിയം കുറവാണ്.
അവര്‍ പശ്ചിമേഷ്യന്‍ മാര്‍ക്കറ്റ് പിടിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഷിപ്പ്മെന്റുകള്‍ നേരിടുന്ന പ്രതിസന്ധി ഇറക്കുമതിക്കാരെയും ഗ്വാട്ടിമാലയില്‍നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം, ലോകവിപണിയിലെ പുതിയ ചലനങ്ങള്‍ കണ്ട് അറബ് രാജ്യങ്ങള്‍ വിലപേശലിന് നീക്കം തുടങ്ങിയത് കയറ്റുമതിക്കാരെ പിന്നോട്ടുവലിക്കുന്നു.
ഏലക്ക വിപണിയില്‍ കാലാവസ്ഥാ ആശങ്കകള്‍ക്കൊപ്പം പുതിയ ചരക്കുവരവ് അടുത്ത ഘട്ടത്തിലെ പ്രധാന ഘടകമാണ്. ഉയര്‍ന്ന പകല്‍ താപനിലയും മഴയുടെ അപര്യാപ്തതയും പൂക്കളുടെയും കായ്കളുടെയും വളര്‍ച്ചയെ ബാധിച്ചാല്‍ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് മെച്ചപ്പെടില്ല.
പിന്നിട്ട വാരം വിവിധ ലേലകേന്ദ്രങ്ങളില്‍ ഉയര്‍ന്ന അളവില്‍ ചരക്ക് വില്പനയ്ക്ക് ഇറങ്ങി. ഒരു ലക്ഷം കിലോയ്ക്ക് അടുത്ത് ഏലക്ക വരെ ചില ദിവസങ്ങളില്‍ വില്പനയ്ക്ക് എത്തി. ശരാശരി ഇനങ്ങള്‍ കിലോ 3,128 രൂപയിലും മികച്ചയിനങ്ങള്‍ 3,942 രൂപയിലുമാണ് വാരാവസാനം.
വെളിച്ചെണ്ണ വഴുതുന്നു
വിദേശ ഭക്ഷ്യയെണ്ണകള്‍ക്ക് മുന്നില്‍ വെളിച്ചെണ്ണ വഴുതുന്നു. കാങ്കയത്ത് കൊപ്രവില 15,300ല്‍ നിന്ന് 15,700 വരെ ഉയര്‍ന്നെങ്കിലും മില്ലുകാരുടെ പിന്തുണ കുറഞ്ഞതോടെ വാരാന്ത്യം പഴയ നിലവാരത്തിലായി. ഇതിനിടെ വെളിച്ചെണ്ണ 22,350ല്‍നിന്ന് ശനിയാഴ്ച 22,000 രൂപയായി ഇടിഞ്ഞു. അയല്‍സംസ്ഥാനത്തെ ചാഞ്ചാട്ടങ്ങള്‍ കൊച്ചി വിപണിയെ സ്വാധീനിച്ചില്ല. ഇവിടെ വെളിച്ചെണ്ണ 25,400 രൂപയിലും കൊപ്ര 16,000 രൂപയിലുമാണ്.