District News
ചങ്ങനാശേരി: പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി-വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വിറകടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജി. സുരേഷ് ബാബു, കെ.എ. അഷ്റഫ്കുട്ടി, ടി. അനീസ്, കെ.കെ. മോഹന്‍കുമാര്‍, നൗഷാദ് ഉമ്മര്‍, എ. നസീര്‍, എ.കെ. സുമോന് എന്നിവര്‍ പ്രസംഗിച്ചു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്‍പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
Business
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ജിഎസ്ടി നിരക്കും ഇറക്കുമതി ചുങ്കവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വര്‍ണ വ്യാപാരികള്‍.
കാഷ് പര്‍ച്ചേസ് പരിധി നാലു ലക്ഷം രൂപയാക്കുക, ബുള്ളിയന്‍ ബാങ്ക് രൂപീകരിക്കുക, ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ബുള്ളിയന്‍ ബാങ്കില്‍ നിക്ഷേപിക്കാനും അത് ഗോള്‍ഡ് മെറ്റല്‍ ലോണായി സ്വര്‍ണ വ്യാപാരികള്‍ക്ക് ഫലപ്രദമായി നല്‍കാനും സൗകര്യം നല്‍കുക, സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇഎംഐ സൗകര്യവും ഉപഭോക്തൃവായ്പാ സൗകര്യവും ഏര്‍പ്പെടുത്തുക, ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര ജ്വല്ലറികള്‍ക്ക് മതിയായ വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക, മൂലധന നേട്ടങ്ങളുടെ ആദായ നികുതി കുറയ്ക്കുക എന്നിവ കേന്ദ്ര ബജറ്റില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
Kerala
കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.
വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.
District News
തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി.
20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ ബന്ധുക്കള്‍ പറഞ്ഞു. കച്ചവട സ്ഥാപനത്തില്‍ കയറി പലിശക്കാര്‍ പണം പലവട്ടം എടുത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മര്‍ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മക്കളായ ഷിയാസും ഹക്കീമും പറഞ്ഞു.
ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതില്‍ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസഭ്യം പറഞ്ഞു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഭീഷണിപ്പെടുത്തി മര്‍ദിച്ചു – സഹോദരന് ഹക്കിം പറഞ്ഞു.