ന്യൂഡൽഹി: കൊച്ചി ഉൾപ്പെടെയുള്ള 48 പ്രധാന നഗരങ്ങളിലെ ട്രെയിൻ ശേഷി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി റെയിൽവേ.
വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുക, തിരക്ക് ലഘൂകരിക്കുക, രാജ്യവ്യാപകമായ കണക്ടിവിറ്റി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഈ നഗരങ്ങളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 2030ഓടെ ഇരട്ടിയാക്കാനാണു ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി അധിക പ്ലാറ്റ്ഫോമുകൾ, സ്റ്റെബിലിംഗ് ലൈനുകൾ, പിറ്റ് ലൈനുകൾ, മതിയായ ഷണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി നിലവിലുള്ള ടെർമിനലുകളുടെ ശേഷി വർധിപ്പിക്കും. നഗരപ്രദേശത്തും പരിസരത്തും പുതിയ ടെർമിനലുകൾ, മെഗാ കോച്ചിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പരിപാലന സൗകര്യങ്ങൾ, ഗതാഗതസൗകര്യ പ്രവർത്തനങ്ങൾ, സിഗ്നലിംഗ് നവീകരണം, സെക്ഷണൽ ശേഷി വർധിപ്പിക്കൽ എന്നിവയും നടപ്പാക്കും.
48 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്നു കൊച്ചി മാത്രമാണ് ഇടംപിടിച്ചതെങ്കിലും കൊച്ചിയിലെ എറണാകുളം നോർത്ത്, സൗത്ത് സ്റ്റേഷനുകളും തൃപ്പൂണിത്തുറ സ്റ്റേഷനും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.