ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിക്കു സമീപമുള്ള പാടത്ത് പരിശീലന വിമാനം തകർന്നു വീണ് ഇൻസ്ട്രക്ടറും ട്രെയിനീയുമായ രണ്ട് പൈലറ്റുമാർ മരിച്ചു. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്.
കാൺപൂരിലെ ഗാർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11:30-ഓടെയാണ് ഇരട്ട എഞ്ചിനുള്ള നാല് സീറ്റുള്ള പരിശീലന വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങിവരുന്ന വഴി രാവിലെ 11:50-ഓടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് അത്യാഹിത വിഭാഗവും ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.