Kerala
പരവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.
ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിൻ (06119) 15ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷൽ (06120) 16ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.
ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06115) പത്തിന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം ആറിന് കൊച്ചുവേളിയിൽ എത്തിച്ചേരും. മടക്ക സർവീസ് (06116) 15 ന് ഉച്ചകഴിഞ്ഞ് 3.45-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈ എഗ്മൂറിലെത്തും.
തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നാല് എസി ത്രീ ടയർ, 10 സ്ലീപ്പർ, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് ഇതിന്റെ കോച്ച് ക്രമീകരണം.
അവധി കഴിഞ്ഞ് മടങ്ങുന്നവർക്കും നാട്ടിലെത്തുന്നവർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ ട്രെയിൻ സർവീസുകൾ.
Kerala
കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ റെയിൽവേ പ്രത്യേക അനുമതി നൽകി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം ഗ്യാസ് വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി.
സാധാരണയായി പാൻട്രി കാറുകൾക്കുള്ളിൽ പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ "പ്രത്യേക കേസ്' ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക.
നിലവിൽ പുറത്തെ അടുക്കളകളിൽ നിന്ന് പാകം ചെയ്ത് എത്തിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി നൽകുന്നതിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ അസംസ്കൃത വസ്തുക്കൾ വാങ്ങി ട്രെയിനിൽ വച്ച് തന്നെ ഭക്ഷണം തയാറാക്കാൻ കരാറുകാർക്ക് നിർദേശം നൽകി.
അതേസമയം, പാൻട്രി കാറുകൾ ഇല്ലാത്ത വന്ദേ ഭാരത് ട്രെയിനുകളിൽ പഴയ രീതിയിൽ തന്നെ തുടരും. ഭാവിയിൽ 60 ലക്ഷം രൂപ ചെലവ് വരുന്ന തീയില്ലാത്ത ആധുനിക പാൻട്രി കാറുകൾ വ്യാപകമാക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ തയാറെടുപ്പുകളും പ്രാരംഭ പ്രവർത്തനങ്ങളും അധികൃതർ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
Kerala
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു.
തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസ്, കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് സ്ഥിരം സർവീസായി അനുവദിച്ചത്.
മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടാനും തീരുമാനിച്ചു.ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കും.
ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ - കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് - കണ്ണൂര്‍ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട്നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം - എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ സ്ഥിരം സർവീസായി ആരംഭിക്കും.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു സർവീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷൻ - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി - എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് സ്ഥിരം സർവീസായി ഓടിത്തുടങ്ങുന്നത്.
ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ - കോഴിക്കോട് പ്രതിദിന എക്സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.
Kerala
പരവൂർ: ചെന്നൈ റെയിൽവേ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം കേരളം വഴി സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് യാത്രയ്ക്കിടയിൽ കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
22644 പട്ന- എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ 12ന് 50 മിനിറ്റ് വൈകും. 22504 ദിബ്രുഗ്രഡ്- കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 11ന് ആരംഭിക്കുന്ന യാത്രയിൽ വഴിയിൽ 40 മിനിറ്റ് വൈകും. 22645 ഇൻഡോർ- തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിന് 50 മിനിറ്റ് വൈകും.
13351 ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് ഏഴ്, 14 തീയതികളിൽ കുറഞ്ഞത് 35 മിനിറ്റെങ്കിലും വൈകും. 06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ 18ന് ആരംഭിക്കുന്ന ഒരു മണിക്കൂർ 15 മിനിറ്റിലധികം വൈകും.
16526 കെഎസ്ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് 25ന് ആരംഭിക്കുന്ന യാത്രയിൽ 30 മിനിറ്റിൽ അധികവും വൈകും. ചില ട്രെയിനുകൾ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ള സമയത്തേക്കാൾ കൂടുതൽ വൈകാനും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
Kerala
കൊച്ചി: ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുയാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്ന് നീന്തല്‍ താരവും സംസ്ഥാന യുവപ്രതിഭാ ജേതാവുമായ ആസിം വെളിമണ്ണ. കൊച്ചി ജയിന് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026ല്‍ ‘പരിധികള്‍ ഇല്ലാത്ത മനുഷ്യര്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുയാത്രാ സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്നും ഇതിനുള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കപ്പെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത വേള്‍ഡ് റിക്കാര്‍ഡ് ജേതാവായ സ്കൈ ഡൈവര്‍ എസ്.എസ്. ശ്യാംകുമാര്‍ പറഞ്ഞു. ലോകരാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്നു അദ്ദേഹം കൂട്ടിച്ചര്‍ത്തു.
മിഥില ജോസ് മോഡറേറ്ററായിരുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ് ആസിം വെളിമണ്ണയ്ക്ക് ഉപഹാരം കൈമാറി. തുടര്‍ന്നു നടന്ന സെഷനില്‍ യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി സംസാരിച്ചു.
‘റീഡിഫീനിംഗ് റിലേഷന്‍ഷിപ്പ്സ് വണ്‍ സ്വൈപ് അറ്റ് എ ടൈം’ എന്ന വിഷയത്തിലും ‘ബിയോണ്ട് ദി ഹാഷ്ടാഗ് ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന വിഷയത്തിലും സംവാദം നടന്നു.
Kerala
പരവൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത തലസ്ഥാന നഗരത്തെ ദക്ഷിണേന്ത്യയിലെ പ്രധാന മൂന്ന് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് പ്രതിവാര ട്രെയിനുകള്‍ 27 മുതലും തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ നാളെ മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരത്തുനിന്നു ചെന്നൈ താംബരം, ചെര്‍ലപ്പള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംഗഷനിലേക്കുമാണ് അമൃത് ഭാരത് സര്‍വീസുകള്‍.താംബരം-തിരുവനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍ 28ന് വൈകുന്നേരം അഞ്ചിന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തുനിന്ന് 29ന് രാവിലെ 10.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.45ന് താംബരത്ത് എത്തും. തിരുവനന്തപുരം നോര്‍ത്ത് - ചെര്‍ലപ്പള്ളി ട്രെയിന്‍ 27ന് രാവിലെ 7.15ന് ചെര്ലപ്പള്ളിയില്നിന്നു പുറപ്പെട്ട് 28ന് ഉച്ച കഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 28ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് വൈകുന്നേരം 5.30നാണ് ട്രെയിന്‍ തിരികെ പുറപ്പെടുക.
29ന് രാത്രി 11.30ന് ചെര്‍ലപ്പള്ളിയില്‍ എത്തും. നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം വഴി മംഗളൂരു ജംക്ഷനിലേക്കുള്ള ട്രെയിന്‍ 27ന് രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവില്‍ എത്തും. 1.10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. വര്‍ക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ഗോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
28ന് രാവിലെ എട്ടിന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.25ന് തിരുവനന്തപുരത്തും 10.05ന് നാഗര്‍കോവിലിലും എത്തും. ഇന്നു മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. തൃശൂര്‍ - ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍ 26ന് വൈകുന്നേരം 6.10ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരില്‍ എത്തും. തിരികെ തൃശൂരില്‍നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരില്‍ എത്തും.11 ജനറല്‍ കോച്ചുകളും എട്ട് സ്ലീപ്പര്‍ കോച്ചുകളും വീതമാണ് അമൃത് ഭാരത് സര്‍വീസുകള്‍ക്കുള്ളത്.
1740 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. മികച്ച ഇന്റീരിയര്‍, ജനറല്‍ കോച്ചുകളിലും കുഷന് സീറ്റുകള്‍, സിസിടിവി കാമറകള്‍, അഗ്നിരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അന്ത്യോദയ ട്രെയിനുകളിലെ പോലെ പ്രത്യേക നിരക്കാണ് അമൃത് ഭാരത് ട്രെയിനുകള്‍ക്കും. ജനറല്‍ കോച്ചില്‍ 50 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കു 35 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ വരെ 149 രൂപയുമാണു അടിസ്ഥാന ടിക്കറ്റ് നിരക്ക്.
Kerala
പരവൂർ: ദക്ഷിണ റെയില്‍വേയുടെ പരിധിയിൽ വിവിധ ട്രെയിനുകള്‍ക്ക് 109 സ്റ്റോപ്പുകള്‍ പുതുതായി അനുവദിച്ച് ഉത്തരവിറങ്ങി.
കേരളത്തില്‍ 24 സ്റ്റോപ്പുകളാണ് അനുവദിച്ചത്. ഈ മാസം 26 മുതല്‍ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസിന് അമ്പലപ്പുഴയിലും എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂരിലും നിലമ്പൂര്‍-കോട്ടയം എക്സ്പ്രസിന് തുറവൂരിലും വല്ലപ്പുഴയിലും മധുര-ഗുരുവായൂര്‍ എക്സ്പ്രസിന് ചെറിയനാടും തൃശൂര്‍-കണ്ണൂര്‍ എക്സ്പ്രസിന് കണ്ണൂര്‍ സൗത്തിലും തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസിനു കിളികൊല്ലൂരിലും ചെന്നൈ-പാലക്കാട് എക്സ്പ്രസിന് കൊല്ലങ്കോടും സ്റ്റോപ്പുകള്‍ അനുവദിച്ചു.
27 മുതല്‍ നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസിന് പരപ്പനങ്ങാടിയിലും പുനലൂര്‍-മധുര എക്സ്പ്രസിന് ബാലരാമപുരത്തും എറണാകുളം-പൂന എക്സ്പ്രസിന് വടകരയിലും സ്റ്റോപ്പ് ഉണ്ടാകും. 28 മുതല്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന് ധനുവച്ചപുരത്തും പൂനൈ എറണാകുളം എക്സ്പ്രസിന് വടകരയിലും ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിന് തിരൂരിലും പുതുതായി സ്റ്റോപ്പ് ഉണ്ടാകും.
29 മുതല്‍ തിരുവനന്തപുരം നോര്‍ത്ത്-ഭാവ്നഗര്‍ എക്സ്പ്രസിന് വടകരയിലും 31 മുതൽ കോയമ്പത്തൂര്‍-ഹിസാര്‍ എക്സ്പ്രസിന് തിരൂരിലും സ്റ്റോപ്പുകളുണ്ടാകും. ഫെബ്രുവരി രണ്ട് മുതല്‍ തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലും വടകരയിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ ചാമോലി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60പേർക്കു പരിക്കേറ്റു.
പിപൽകോടി തുരങ്കത്തിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. സംഭവ സമയം ലോക്കോ ട്രെയിനിൽ 109 പേരുണ്ടായിരുന്നു. പരിക്കേറ്റ 60 പേരിൽ 10 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
വിഷ്ണുഗഡ്-പിപൽകോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്കത്തിലേക്കു പോയ ലോക്കോ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.
ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിർമാണ വസ്തുക്കൾ, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകൾ ഉപയോഗിക്കുന്ന പതിവുണ്ട്.
Kerala
പരവൂർ: തെരത്തെടുത്ത വന്ദേഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ബ്രാൻഡഡ് ഭക്ഷണ സേവനം നൽകുന്നതു പരീക്ഷണ അടിസ്ഥാനത്തിൽ തുടക്കമായി. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്(ഐആർസിടിസി) തന്നെയാണു ഭക്ഷണ വിതരണത്തിന്റെ ചുമതല.
ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലും യാത്രക്കാരുടെ സംതൃപ്തിയും ലക്ഷ്വമിട്ടുള്ള ഈ പരീക്ഷണത്തിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന റസ്റ്ററന്റ് ഗുണനിലവാരത്തിലുള്ള മെനുവാണു നൽകുന്നത്.
ട്രെയിനുകളിലെ ഓൺ ബോർഡ് ഭക്ഷണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനു പ്രൂഫ് ഓഫ് കൺസപ്റ്റ് (പിഒസി) എന്ന പേരിലാണ് ഈ ഭക്ഷണ പരീക്ഷണം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി ബ്രാൻഡഡ് ഫുഡ് ആൻഡ് ബിവറേജ് കമ്പനികൾ, മുന്തിയ റസ്റ്ററന്റ് ശൃംഖലകൾ, ഫ്ലൈറ്റ് കാറ്റർമാർ എന്നിവർ യാത്രക്കാർക്ക് പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണം ട്രെയിനുകളിൽ വിതരണം ചെയ്തുതുടങ്ങി.
നിലവിൽ 12 വന്ദേ ഭാരത്, അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിൽ കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഉൾപ്പെടും.
തിരുവനന്തപുരം -മംഗലാപുരം, തിരുവനന്തപുരം - കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും പരീക്ഷണ അടിസ്ഥാനത്തിലുള്ള പുതിയ ഭക്ഷണ വിതരണം ഇന്നലെയാണ് തുടങ്ങിയത്.
കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് ആണ് ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പുക. രാജ്യത്ത് ഉടനീളം വിവിധ ട്രെയിനുകളിലായി പ്രതിദിനം 16.50 ലക്ഷം ഭക്ഷണപ്പൊതികളാണ് ഐആർസിടിസി നിലവിൽ യാത്രക്കാർക്ക് നൽകുന്നത്.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
National
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ വിവിധ സോണുകളിൽ 84 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, പാറ്റ്ന, ഹൗറ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്തിയശേഷം അടിയന്തര പ്രാധാന്യത്തോടെ സർവീസുകൾ തുടങ്ങും.
മൊത്തം 104 ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു യാത്രക്കാർക്കായി ഭൗതികശേഷി പൂർണമായി വിനിയോഗിക്കാൻ മന്ത്രാലയം നിർദേശിച്ചുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പ്രത്യേക ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള വിവരം ലഭിക്കും. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി മുംബൈ സെൻട്രൽ-ന്യൂഡൽഹി, മുംബൈ സെൻട്രൽ-ഭിവാനി, മുംബൈ സെൻട്രൽ-ഷകുർ ബസ്തി, ബാന്ദ്ര ടെർമിനസ്-ദുർഗാപുര, വൽസാദ്-ബിലാസ്പുർ, സബർമതി-ഡൽഹി, സബർമതി-ഡൽഹി സരായ് രോഹില്ല റൂട്ടിൽ ഏഴു പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
സൗത്ത് സെൻട്രൽ റെയിൽവേ നാലു പ്രത്യേക സർവീസുകൾ നടത്തും. ഹൈദരാബാദിൽനിന്നു ചെന്നൈ, മുംബൈ, ഷാലിമാർ (കോൽക്കത്ത) എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. ചെന്നൈ എഗ്മൂർ-ചരളാപള്ളി (തെലുങ്കാന), സെക്കന്ദരാബാദ്-ചെന്നൈ എഗ്മൂർ റൂട്ടിൽ അധിക സർവീസ് നടത്തുമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിലുള്ളത്.
തിരുച്ചിറപ്പള്ളി-ജോധ്പുർ ഹംസഫർ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മുംബൈ സിഎസ്ടി-ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയിൽ ഒരു അധിക എസി കോച്ചുകൂടി അനുവദിച്ചുവെന്നും റെയിൽവേ അറിയിച്ചു. ഈ മാസം പത്തുവരെ അധിക കോച്ചുകൾ ഉണ്ടാകും.
National
ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ യാത്രക്കാർക്കു നൽകുന്ന മാംസാഹാര വിഭവങ്ങളിൽ ഹലാൽ സർട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ റെയിൽവേ ബോർഡിൽനിന്നു പ്രതികരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം ഇതര സമുദായങ്ങളിലെ ആളുകളുടെ ഉപജീവനമാർഗത്തെ നടപടി സാരമായി ബാധിക്കുമെന്ന് കമ്മീഷൻ റെയിൽവേയ്ക്ക് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടി. എല്ലാ മതത്തിലും ഉൾപ്പെട്ട ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ റെയിൽവേ ബഹുമാനിക്കണം.
ഹലാൽ ഭക്ഷണം മാത്രം നൽകുന്നത് പൗരന്മാരുടെ മനുഷ്യാവകാശ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്നും നോട്ടീസിൽ കമ്മീഷൻ ചൂണ്ടിക്കാട്ടി.
യാത്രക്കാർക്കുള്ള ഭക്ഷണത്തിന് ഹലാൽ മാംസം ഉപയോഗിക്കുന്നതിലൂടെ പരന്പരാഗതമായി മാംസവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടികജാതി ഹിന്ദു വിഭാഗങ്ങളോട് റെയിൽവേ അന്യായമായ വിവേചനം കാട്ടുകയാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച പരാതിയിലാണു കമ്മീഷന്റെ ഇടപെടൽ.
ഇതോടൊപ്പം സിക്ക്, ഹൈന്ദവ വിശ്വാസത്തിൽപ്പെട്ട യാത്രക്കാർക്ക് അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടുന്ന ഭക്ഷണ തെരഞ്ഞെടുപ്പുകൾ റെയിൽവേ നൽകുന്നില്ലെന്നും പരാതിയിൽ ആരോപണമുണ്ട്.
Kerala
കൊല്ലം: ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 10.20ന് പുറപ്പെടുന്ന 16127 ഗുരുവായൂർ എക്സ്പ്രസ് 30നും നവംബർ മൂന്നിനും 85 മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുകയെന്ന് ഭക്ഷിണ റെയിൽവേ അറിയിച്ചു. ഇതേ ട്രെയിൻ നവംബർ ഒന്നിനും 50 മിനിറ്റ് വൈകിയായിരിക്കും ചെന്നൈയിൽ നിന്ന് ഗുരുവായൂർക്ക് പുറപ്പെടുക.
ഇത് കൂടാതെ നവംബർ മൂന്നിന് ഉച്ചയ്ക്ക് 1.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 166325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും. തൃപ്പൂണിത്തുറയ്ക്കും കോട്ടയത്തിനും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
നവംബർ നാലിന് രാവിലെ 5.15ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16326 കോട്ടയം- നിലമ്പൂർ റോഡ് എക്സ്പ്രസ് നിർദിഷ്ട സമയമായ 5.34ന് കുറുപ്പന്തറയിൽ നിന്ന് പുറപ്പെടും. കോട്ടയത്തിനും കുറുപ്പന്തറയ്ക്കും മധ്യേ ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
National
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷംതോറും പുറത്തിറക്കുന്നുണ്ട്.
കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കാണ് പുതുതായി കൂട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽമാത്രം 5300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിനു സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപ്പനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്.
സുരക്ഷ വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് റെയിൽവേ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലവും കണ്ടുതുടങ്ങി. ട്രെയിൻ പാളം തെറ്റലുകളുടെ എണ്ണം പ്രതിവർഷം 170ൽനിന്ന് 30ൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
റെയിൽവേയുടെ പ്രഫഷണൽ മാനേജ്മെന്റിന് ജപ്പാന്റെയും സ്വിറ്റ്സർലൻഡിന്റെയും മാതൃകകൾ പിന്തുടരാനും മന്ത്രാലയം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.