ന്യൂഡൽഹി: ട്രാൻസ്ജെൻഡർ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ലൈംഗികവ്യക്തിത്വം സ്വയം നിർണയിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ബിൽ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചായിരുന്നു ബില്ല് കഴിഞ്ഞദിവസം പാർലമെന്റിൽ പാസാക്കിയത്.
മാർച്ച് 30ലെ നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഭേദഗതി ചെയ്യപ്പെട്ട നിയമം കേന്ദ്രസർക്കാർ തീരുമാനിക്കുന്ന ഒരു തീയതിയിൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ പ്രാബല്യത്തിൽ വരും.
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നായിരുന്നു ബിൽ പാർലമെന്റിൽ അവതരിച്ചപ്പോൾ കേന്ദ്രം വ്യക്തമാക്കിയത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്കു സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധിയെ നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.