ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിൽ സന്ദർശകരെ കബളിപ്പിക്കുന്ന ഒരു തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടൂറിസ്റ്റ് ഗൈഡുകളും ഓപ്പറേറ്റർമാരും ചേർന്ന് കൃത്രിമമായി ഒരുക്കിയ മഞ്ഞിന്റെ ചെറിയൊരിടത്തേക്ക് സഞ്ചാരികളെ കൊണ്ടുപോയി വൻ തുക ഈടാക്കുന്നു എന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്.
അതുൽ ചൗഹാൻ എന്ന യാത്രികൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ "സ്നോ സ്കാം' പൊതുജനശ്രദ്ധയിൽ എത്തിയത്. മണാലിയിൽ എങ്ങനെയാണ് "മഞ്ഞുവീഴ്ച' ഉണ്ടാകുന്നതെന്ന് കാണിക്കുന്നതായി അദ്ദേഹം വീഡിയോയിൽ പറയുന്നു.
ട്രക്കുകളിൽ മഞ്ഞ് കയറ്റി കൊണ്ടുവന്ന് ഒരു പ്രത്യേക സ്ഥലത്ത് നിരത്തിയിട്ട്, അതിനുശേഷം സഞ്ചാരികളെക്കൊണ്ട് വിവിധ വിനോദങ്ങൾ ചെയ്യിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. പ്രദേശത്ത് സ്വാഭാവികമായി മഞ്ഞില്ലെന്നും, ചുറ്റുമുള്ള ഭൂപ്രദേശം വരണ്ടതായി കാണപ്പെടുന്നുണ്ടെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ട്രക്കുകളിൽനിന്ന് മൺവെട്ടികൾ ഉപയോഗിച്ച് മഞ്ഞ് നിലത്തേക്ക് മാറ്റി പരത്തുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെയും, ഈ കൃത്രിമ മഞ്ഞിൽ സ്കേറ്റിംഗ് പോലുള്ള വിനോദങ്ങളിൽ മുഴുകിയിരിക്കുന്ന സഞ്ചാരികളെയും വീഡിയോയിൽ കാണാം. ടൈംസ് നൗ പോലുള്ള മാധ്യമ സ്ഥാപനങ്ങളും ഈ വീഡിയോ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി.
ഈ വെളിപ്പെടുത്തലിന് പിന്നാലെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു. മണാലിയിൽ യഥാർത്ഥ മഞ്ഞുവീഴ്ച കുറയുന്നതിനെക്കുറിച്ചാണ് പലരും അഭിപ്രായപ്പെട്ടത്.
അമിതമായ വനനശീകരണവും, പുതിയ പാതകൾക്കും തുരങ്കങ്ങൾക്കുമായി നടക്കുന്ന നിയന്ത്രണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും വനമേഖലകളെ ഇല്ലാതാക്കുന്നത് മഞ്ഞിന്റെ അളവ് കുറയാൻ കാരണമാകുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി.
അധികൃതർ ഈ വിഷയത്തിൽ ഇടപെടണമെന്നും, മഞ്ഞുണ്ടെന്ന് പറഞ്ഞ് ഉയർന്ന വിലയ്ക്ക് മഞ്ഞിൽ കളിക്കാനുള്ള പ്രത്യേക വസ്ത്രങ്ങൾ (സ്നോ സ്യൂട്ടുകൾ) വാങ്ങിച്ച് അവസാനം കാണാൻ കഴിയുന്നത് ചെറിയൊരു കൃത്രിമ മഞ്ഞുമേട മാത്രമാണെന്നും സഞ്ചാരികൾക്ക് പണവും സമയവും നഷ്ടമാകുന്നുവെന്നും മറ്റ് ചിലർ പ്രതികരിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിദത്തമായ മഞ്ഞുകാഴ്ച കുറയുന്നതിനെ ചൂഷണം ചെയ്ത് ടൂറിസം മേഖലയിലെ ചിലർ നടത്തുന്ന ഈ തട്ടിപ്പ്, മണാലിയിലെ ടൂറിസത്തിന്റെ വിശ്വാസ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്.