പേരൂർക്കട: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി മരം വീണു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിക്കും ഏഴുമണിക്കും ഇടയിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായത്. തിരുവനന്തപുരം നിലയത്തിൽ നിന്ന് ഫയർഫോഴ്സ് എത്തി മര ശിഖരങ്ങൾ മുറിച്ചു നീക്കി. വട്ടിയൂർക്കാവ് കരിമൺകുളത്തിന് സമീപം കൂറ്റൻ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു.
പാളയത്ത് തണൽ മരം നിലംപൊത്തി. മങ്കാട്ട് കടവിന് സമീപം ജില്ലാ ജഡ്ജ് അനിൽകുമാറിന്‍റെ വീട്ടുപരിസത്തു നിന്ന കൂറ്റൻ മരം ഇലക്ട്രിക് ലൈനിലൂടെ വീണു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു.
മണ്ണന്തല ഭാഗത്ത് ഒരു ആരാധനാലയത്തിന്‍റെ ബസ് റോഡ് വശത്തെ കുഴിയിൽ പതിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് ചെളിയിൽ പുതഞ്ഞു പോയ ബസ് കരയിലേക്ക് ഉയർത്തി മാറ്റിയത്.