ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തികളില്‍ ചൈന തങ്ങളുടെ സൈനികവിന്യാസം കുറച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ 2025-26 വാര്‍ഷിക റിപ്പോര്‍ട്ട്.
വര്‍ഷങ്ങളായി തര്‍ക്കത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍എസി) 2025ല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) വിന്യാസത്തില്‍ കാര്യമായ കുറവുണ്ടെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ചര്‍ച്ചകളും ഇടപെടലുകളുമാണ് വടക്കന്‍ അതിര്‍ത്തികളില്‍ അനുകൂലമായ മാറ്റങ്ങള്‍ക്കും സ്ഥിരതയ്ക്കും കാരണമായതെന്ന് പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
എല്‍എസിയില്‍ പത്തു വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന സൈനിക യൂണിറ്റുകളെയായിരുന്നു ചൈന നേരത്തേ വിന്യസിച്ചിരുന്നത്. കൂടാതെ അതിര്‍ത്തിയില്‍നിന്നു മാറിയുള്ള പരിശീലനകേന്ദ്രങ്ങളില്‍ മറ്റൊരു പത്ത് ബ്രിഗേഡുകളെയും നിലനിര്‍ത്തിയിരുന്നു.
എല്‍എസിയില്‍ കഴിഞ്ഞവര്‍ഷം ഏകദേശം 40,000 മുതല്‍ 50,000 വരെ ചൈനീസ് സൈനികരുണ്ടായിരുന്നു. ഏകദേശം ഇത്രത്തോളം സൈനികരെ നിശ്ചയിക്കപ്പെട്ട പരിശീലനകേന്ദ്രങ്ങളില്‍ ഏത് അടിയന്തര സാഹചര്യങ്ങളിലേക്കും ചൈന സജ്ജമാക്കിയിട്ടുണ്ടായിരുന്നുവെന്നും 323 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ നാലുവര്‍ഷത്തോളം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, കഴിഞ്ഞ ആറു പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലെത്തിയിരുന്നു. തര്ക്കമേഖലകളില്നിന്ന് 2024 ഒക്ടോബറില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതോടെയാണ് അതിനൊരു അയവുണ്ടായത്.
രാഷ്ട്രീയ, നയതന്ത്ര, സൈനിക തലങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയങ്ങള്‍ വടക്കന്‍ അതിര്‍ത്തികളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 2026 മാര്‍ച്ച് 31 വരെയുള്ള സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.