വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം. കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശികളായ പല ഡ്രൈവർമാരും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണെന്നും റോഡുകളിൽ നിരവധി ജീവനുകൾ പൊലിയാൻ ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ഈ നിർദേശം നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കയിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഡ്രൈവർമാരെ ഇത് ഗുരുതരമായി ബാധിക്കും. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ ഭരണകൂടം റദ്ദാക്കിയിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് യുഎസിലെ ട്രക്ക് ഡ്രൈവിംഗ് മേഖലയിൽ 1,30,000 നും 1,50,000 നും ഇടയിൽ പഞ്ചാബി-ഹരിയാന സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.