വെള്ളരിക്കുണ്ട്: എത്ര കുപ്രചരണങ്ങൾ അഴിച്ചു വിട്ടാലും അടിച്ചമർത്തിയാലും അവഗണിച്ചാലും ലക്ഷ്യത്തിലും മാർഗത്തിലും സത്യമുള്ള സമരങ്ങൾ പരാജയപ്പെടില്ലെന്ന് പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ.
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് നടന്ന കർഷകസ്വരാജ് സത്യഗ്രഹ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സമരപ്രവർത്തക സംഗമം വെളളരിക്കുണ്ട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ നിരന്തരം വിലയിരുത്തലുകൾ നടത്തി ശക്തമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കുള്ള ഓർമപ്പെടുത്തൽ കത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ പ്രകടനമായി പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ് ചെയ്തു.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യ ക്ഷതവഹിച്ചു. ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസ്, വെസ്റ്റ് എളേരി പഞ്ചായത്തംഗം ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ബേബി ചെമ്പരത്തി സ്വാഗതവും മൈക്കിൾ ഞൊണ്ടിമാക്കൽ നന്ദിയും പറഞ്ഞു.
വനം വകുപ്പിന്റെ നടപടികൾ കർഷകർക്ക് ബുദ്ധിമുട്ടാക്കുന്നു: എസ്.പി.ഉദയകുമാർ
സമരവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കർഷക വിരുദ്ധ പരിസ്ഥിതി പക്ഷവും പരിസ്ഥിതി വിരുദ്ധ കർഷക പക്ഷവും നാടിനാപത്ത് എന്ന വിഷയത്തെകുറിച്ച് ഓൺലൈൻ സെമിനാർ നടന്നു. സെമിനാർ കൂടംകുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് ഡോ.എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വനം വകുപ്പിന്റെ നടപടികൾ മൂലം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ച് ഒരു കർഷകൻ കൂടിയായ അദ്ദേഹം വിശദമാക്കി. എന്നാൽ കേരളത്തിലേതുപോലെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന കർഷകരും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ അവിടെ തർക്കങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി.
വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും യോജിച്ചു ശ്രമിക്കയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജോൺ ജോസഫ് അധ്യക്ഷതവഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി.എസ്. ഉഷ തണൽ, പി.റ്റി. ജോൺ, കെ.വി.ബിജു, ജോസുകുട്ടി ഒഴുകയിൽ , ഇ.പി. അനിൽ എന്നിവർ പ്രസംഗിച്ചു.