സോഷ്യൽ മീഡിയയിലൂടെ പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രമുഖ ഇൻഫ്ലുവൻസറെ പിരിഞ്ഞു കഴിയുകയായിരുന്ന ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി.
അമേരിക്കയിലെ ഒക്ലഹോമയിൽ നടന്ന സംഭവത്തിൽ സാറ ഗിൽസൺ എന്ന 43-കാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഭർത്താവ് ജെറമിയ ഷോൺ ഡഫി സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു.
ബാസ്കറ്റ് ബോൾ പരിശീലകനായിരുന്ന ജെറമിയ പ്രായപൂർത്തിയാകാത്ത കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന വിവരം സാറ ടിക് ടോക് വീഡിയോയിലൂടെ തുറന്നുപറഞ്ഞത് വലിയ രീതിയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാൾ സാറയുടെ വീട്ടിൽ അതിക്രമിച്ചു കയറി ദാരുണമായ കൃത്യം നടത്തിയത്. പോലീസിനെ വിവരമറിയിക്കുന്നതിനിടയിലാണ് വെടിയൊച്ച കേട്ടതെന്നും, തുടർന്ന് സാറയുടെ മകനാണ് അമ്മ കൊല്ലപ്പെട്ട വിവരം അധികൃതരെ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഇരകൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും, കോടതി ഉത്തരവുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.