ഗുജറാത്തിലെ ജാംനഗറിൽ കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് സയനൈഡ് നൽകി കൊലപ്പെടുത്തിയതായി കണ്ടെത്തി. ജിഗ്നേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ജോലി ആവശ്യത്തിനായി ഓസ്ട്രേലിയയിലാണെന്ന് വിശ്വസിപ്പിച്ച് രണ്ടര വർഷത്തോളമാണ് ഭാര്യ പൃഥ്വിയും കാമുകൻ നികേഷും വിവരം മറച്ചുവെച്ചത്.
മദ്യത്തിൽ വിഷം കലർത്തി നൽകി വധിച്ച ശേഷം, ഉപേക്ഷിക്കപ്പെട്ട ഒരു ഫാക്ടറി വളപ്പിലെ ആഴത്തിലുള്ള കുഴിയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
കുടുംബത്തിലെ മറ്റൊരു ബന്ധു ഓസ്ട്രേലിയയിലേക്ക് പോകാനൊരുങ്ങുകയും ജിഗ്നേഷിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസിനെ സമീപിക്കുമെന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകിയതോടെ ഭാര്യ കുറ്റം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ നൽകിയ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാനായി ഫാക്ടറി വളപ്പിൽ കുഴിയെടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.