വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിൻെ മുഖചിത്രത്തോടു കൂടിയ ഡോണളർ നാണയം യുഎസ് മിന്റ് (കമ്മട്ടം) പുറത്തിറക്കി. ജീവിച്ചിരിക്കുന്ന യുഎസ് പ്രസിഡന്റിന്റെ ചിത്രം നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത് ഒരു നൂറ്റാണ്ടിനിടെ ആദ്യമാണെന്നു പറയുന്നു.
ഒരു ഡോളറാണ് നാണയത്തിന്റെ മൂല്യം. വിനിമയത്തിനായി ഇവ ഉപയോഗിക്കാമെന്നാണ് അറിയിപ്പ്.
ബുധനാഴ്ചയാണ് പുറത്തിറക്കിയത്. 25 എണ്ണത്തിന്റെ പാക്കറ്റ് 61 ഡോളർ കൊടുത്തു വാങ്ങാം. നൂറെണ്ണത്തിന്റെ പാക്കറ്റിന് 154.5 ഡോളറാണ് വില. പുറത്തിറക്കിയ ഉടൻ വിറ്റു തീർന്നുവെന്നാണ് അറിയിപ്പ്. ഇനി പുതിയവ അടിച്ചിറക്കണം.
ട്രംപിന്റെ പ്രതിച്ഛായ അടിച്ചേൽപ്പിക്കാനുള്ള പുതിയ നീക്കത്തിൽ വിമർശനം ശക്തമാണ്. അമേരിക്കൻ നിയമ പ്രകാരം ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം നാണയത്തിലോ കറൻസി നോട്ടിലോ ഉൾപ്പെടുത്താൻ പാടില്ല.
എന്നാൽ പ്രത്യേക സാഹചര്യത്തിൽ നാണയം ഇറക്കാൻ ട്രഷറി സെക്രട്ടറിക്ക് അനുമതി നല്കുന്ന നിയമം ട്രംപിന്റെ ഒന്നാം ഭരണകാലത്തു പാസാക്കിയിരുന്നു. ഇതു പ്രകാരം അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്റെ 250-ാം വാർഷികത്തോട് അനുബന്ധിച്ച് ട്രംപിന്റെ ചിത്രമുള്ള നാണയം പുറത്തിറക്കുകയായിരുന്നു.
നാണയത്തിന് സ്വർണനിറമാണെങ്കിലും ഇതിൽ സ്വർണത്തിന്റെ അംശമില്ല. 88.5 ശതമാനം ചെന്പാണ്. സിങ്ക്, മാംഗനീസ്, നിക്കൽ തുടങ്ങിയ ലോഹങ്ങളും ഉൾപ്പെടുന്നു.
“സ്വതന്ത്ര്യം” എന്ന വാക്കും “ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന ദേശീയ മുദ്രാവാക്യവും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന്റെ 150-ാം വാർഷികം ആഘോഷിച്ച 1926ൽ അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം രേഖപ്പെടുത്തിയ അര ഡോളർ കറൻസി നോട്ട് പുറത്തിറക്കിയിരുന്നു.