ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയ്ക്ക് പിന്നിൽ ക്രൂരമായ പ്രതികാരമെന്ന് പോലീസ്. സാമ്പത്തിക തർക്കത്തെ തുടർന്ന് ആസൂത്രണം ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ട് 17 വയസുകാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 12, 13 തീയതികളിലെ അർധരാത്രിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
അന്വേഷണത്തിൽ, തീയിടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പെൺകുട്ടി ഈ വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചതായി പോലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള കടുത്ത തർക്കമാണ് പെൺകുട്ടിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. രാത്രി വൈകി വീട്ടിൽ ആരും ശ്രദ്ധിക്കാത്ത സമയം നോക്കി പെൺകുട്ടി തീയിടുകയായിരുന്നു.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് വീടിനുള്ളിലുണ്ടായിരുന്ന മൂന്ന് പേർ മരണപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളും പ്രാഥമിക തെളിവുകളും ശേഖരിച്ച പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.