കോൽക്കത്ത: മോഹൻ ബഗാൻ അത്ലറ്റിക് ക്ലബ്ബിന്റെ മുൻ പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ സ്വപൻ സദാൻ ബോസ് (78) കോൽക്കത്തയിൽ അന്തരിച്ചു.
ടുട്ടു ബോസ് എന്നറിയപ്പെടുന്ന സ്വപൻ സദാൻ ബോസിനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ആരാധകർക്കും കായിക പ്രേമികൾക്കും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി മോഹൻ ബഗാൻ ക്ലബ് ടെന്റിൽ എത്തിച്ചു. വൈകുന്നേരം സംസ്കാരം നടന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ടുട്ടു ബോസ് മോഹൻ ബഗാന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോൽക്കത്ത ഫുട്ബോൾ മുൻനിര സ്പോർട്സ് അഡ്മിനിസ്ട്രേറ്റർമാരിൽ ഒരാളായ ടുട്ടു ബോസ് 1990-2000 കാലഘട്ടത്തിനിടയിൽ മോഹൻ ബഗാനിലേക്ക് ചിമ ഒകോറി, കൃഷാനു ഡേ, മോണോരഞ്ജൻ ഭട്ടാചാര്യ എന്നിവരെപ്പോലുള്ള താരങ്ങളെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.