കൊച്ചി: ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മുന്നണികളിലുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന് ട്വന്റി 20 ബിജെപിയോട് കൂട്ടുകൂടി എൻഡിഎ പാളയത്തിലെത്തിയതാണ്. എന്നാൽ ഫലം പരിശോധിക്കുമ്പോൾ വന്നവർക്കും നിന്നവർക്കും നഷ്ടക്കണക്കു മാത്രം.
ട്വന്റി 20യുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുന്നത്തുനാട്ടിൽ പാർട്ടിയുടെ വോട്ടുവിഹിതം 2021ലേതിനേക്കാൾ കുറഞ്ഞു. ട്വന്റി 20 ഒറ്റയ്ക്കു മത്സരിച്ച അന്നത്തേക്കാൾ ഇക്കുറി കുറഞ്ഞത് 2480 വോട്ട്.
എറണാകുളം ജില്ലയിൽ ഒമ്പതുൾപ്പടെ 19 മണ്ഡലങ്ങളിലാണ് ട്വന്റി 20 സ്ഥാനാർഥികൾ ചക്ക ചിഹ്നത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ചത്. തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും വോട്ടുകളുടെ എണ്ണത്തിൽ ചെറിയ വർധനയുണ്ടായതൊഴിച്ചാൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.
19 മണ്ഡലങ്ങളിൽനിന്നായി ട്വന്റി 20 നേടിയത് 3,04858 വോട്ടാണ്. ശരാശരി ഒരു മണ്ഡലത്തിൽ 75000 വോട്ടുകൾ പ്രതീക്ഷിച്ചിടത്തു കിട്ടിയത് 16000 വോട്ടുകൾ.
കുന്നത്തുനാട് ബിജെപിയുടെ പിന്തുണയില്ലാതെ 2021ൽ ട്വന്റി 20യ്ക്ക് 42701 വോട്ട് ലഭിച്ചതാണ്. ഇക്കുറി എൻഡിഎയുടെ ഭാഗമായപ്പോൾ കോൺഗ്രസിൽനിന്നെത്തി സ്ഥാനാർഥിയായ ബാബു ദിവാകരനു ലഭിച്ചത് 40221 വോട്ട്. കഴിഞ്ഞ തവണ ഇവിടെ ബിജെപി ഒറ്റയ്ക്കു മത്സരിച്ച് 7218 വോട്ട് നേടിയിരുന്നു.
കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ 47000 ത്തിലധികവും തദ്ദേശ തെരഞ്ഞെടുപ്പിൽ 52000 വോട്ടും ലഭിച്ചിരുന്നു. രാഷ്ട്രീയപാർട്ടികളുമായി കൂട്ടിനില്ലെന്ന് കഴിഞ്ഞ കാലങ്ങളിൽ പറഞ്ഞ ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കുന്നത്തുനാട്ടിലെ വോട്ടർമാർ സ്വീകരിച്ചില്ലെന്നതിന്റെ സൂചനയാണിത്.
പെരുമ്പാവൂരിൽ കഴിഞ്ഞ തവണ ട്വന്റി 20, ബിജെപി സ്ഥാനാർഥികൾ നേടിയത് 35671 വോട്ടാണ്. ഇക്കുറി ട്വന്റി 20 മത്സരിച്ചപ്പോൾ 22497 വോട്ടിലൊതുങ്ങി. വൈപ്പിനിൽ ഇരുപാർട്ടികളും കൂടി 2021ൽ 30247 വോട്ട് നേടിയെങ്കിൽ ഇക്കുറി എൻഡിഎ സ്ഥാനാർഥിക്കു ലഭിച്ചത് 13637 വോട്ട് മാത്രം. തൃക്കാക്കരയിൽ ഇരുപാർട്ടികൾക്കും കൂടി 29380 വോട്ടുണ്ടായിരുന്നതാണ്. ഇക്കുറി ട്വന്റി 20യുടെ സ്ഥാനാർഥി അഖിൽ മാരാർക്കു ലഭിച്ചതാകട്ടെ 21424 വോട്ട്.
തങ്ങളുടെ ശക്തികേന്ദ്രമായ തൃപ്പൂണിത്തുറയിൽ ബിജെപി 2016ൽ 29843 വോട്ടും 2021ൽ 23756 വോട്ടും നേടിയതാണ്. ഇക്കുറി നടി അഞ്ജലി നായരെ ട്വന്റി 20 സ്ഥാനാർഥിയായി കളത്തിറക്കിയിട്ടും എൻഡിഎയുടെ വോട്ട് 29471 ത്തിൽ ഒതുങ്ങി.
എൻഡിഎ പ്രവേശനത്തിലൂടെ വോട്ടുനിലയിലുണ്ടായ മാറ്റം പരിശോധിക്കുമെന്ന് ട്വന്റി 20 നേതാക്കൾ പറഞ്ഞു. ട്വന്റി 20 മത്സരിച്ച ചാലക്കുടി, ഏറ്റുമാനൂർ, തിരുവമ്പാടി, തൃക്കരിപ്പുർ, തൊടുപുഴ തുടങ്ങിയ സീറ്റുകളിലും നേട്ടമുണ്ടാക്കാനായില്ല.