ചേര്‍ത്തല: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡിസിസി അംഗം തണ്ണീര്‍മുക്കം പഞ്ചായത്ത് മുട്ടത്തിപ്പറമ്പ് ഇഴാശേരിക്കരി വീട്ടില്‍ വേണുഗോപാലിന്റെയും സുനിമോളുടെയും ഏക മകന് നന്ദഗോപാലന് (22), വയലാര്‍ പഞ്ചായത്ത് മംഗളംപറമ്പ് കലേഷ് കുമാറിന്റെയും ലീനയുടെയും ഏക മകന് ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല 11-ാം മൈല്‍- മുട്ടത്തിപ്പറമ്പ് റോഡില്‍ പള്ളിക്കവലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി 11.40 നായിരുന്നു അപകടം.
നന്ദഗോപനും ആരവ് കൃഷ്ണയും മുട്ടത്തിപ്പറമ്പ് ഭാഗത്തുനിന്നു 11-ാമൈല് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വേമ്പനാട് കായലില്‍നിന്ന് ഡ്രെജ് ചെയ്തെടുക്കുന്ന മണലെടുക്കുന്നതിന് തണ്ണീര്‍മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന ടോറസ് ലോറിയുമായി പള്ളിക്കവലയ്ക്ക് സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ഇരുവരും ഡിഗ്രി പഠനം കഴിഞ്ഞു കൊച്ചിയിലെ സ്വകാര്യ കോളജില്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് (എഐ) കോഴ്സ് പഠിക്കുകയാണ്.
പഠനത്തിനൊപ്പം ക്ഷേത്രങ്ങളില്‍ പൂക്കള്‍ ഉപയോഗിച്ച് അലങ്കാരങ്ങള്‍ ഒരുക്കാന്‍ പോകാറുണ്ട്. തിങ്കളാഴ്ച്ച ചേര്‍ത്തല തെക്കുള്ള ക്ഷേത്രത്തില്‍ പോയതിനു ശേഷം മുട്ടത്തിപ്പറമ്പിലെത്തി വയലാറിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു.