ന്യൂഡൽഹി/കൊച്ചി: ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ).
പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ അസ്ഥിരതയും കാരണം ടയർ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ തടസം നേരിട്ടതു ചൂണ്ടിക്കാട്ടിയാണ് സംഘടന ഇറക്കുമതി തീരുവയിൽ ഇളവ് ആവശ്യപ്പെടുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടയർ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. യുദ്ധത്തെ തുടർന്ന് ടയർ നിർമാണച്ചെലവ് 70 ശതമാനം വരെ വർധിച്ചെന്ന് ആത്മ വ്യക്തമാക്കി.
അതേസമയം, സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് കേന്ദ്രസർക്കാർ ജൂണ് 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്.
ടയർ നിർമ്മാണത്തിന് ആവശ്യമായ മൊത്തം അസംസ്കൃത വസ്തുക്കളുടെ ചെലവിൽ 60 മുതൽ 70 ശതമാനം വരെയും ക്രൂഡ് ഓയിൽ അധിഷ്ഠിത വസ്തുക്കൾക്കാണ്.
ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും ഹോർമുസ് കടലിടുക്ക്, സൂയസ് കനാൽ തുടങ്ങിയ പ്രധാന കപ്പൽ പാതകളിലെ പ്രതിസന്ധി ചരക്ക് കൂലി വർധിക്കുന്നതിനും ഇൻഷുറൻസ് നിരക്കുകൾ ഉയരുന്നതിനും ഷിപ്പ്മെന്റുകൾ വൈകുന്നതിനും കാരണമായതായി അസോസിയേഷൻ വ്യക്തമാക്കി. ഇത് ഉത്പാദന ചെലവ് കുത്തനെ ഉയർത്തുന്നു.
ടയറുകളുടെ സുരക്ഷയിൽ നിർണായകമായ ബീഡ് വയറുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ടയർ കന്പനികളെ പ്രതിസന്ധിയിലാക്കുന്നു. വ്യാവസായിക വാതകത്തിന്റെയും എൽപിജിയുടെയും ക്ഷാമം കാരണം ആഭ്യന്തര വിതരണക്കാർ ഉത്പാദന പരിമിതികൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബീഡ് വയറുകളുടെ ഇറക്കുമതിക്ക് ക്വാളിറ്റി കണ്ട്രോൾ ഓർഡറിൽനിന്ന് താത്കാലിക ഇളവ് അനുവദിക്കണമെന്നാണ് ആത്മയുടെ ആവശ്യം. കൂടാതെ ടയർ നിർമാണത്തിന് ആവശ്യമായ സൾഫർ, റബർ പ്രോസസ് ഓയിലുകൾ തുടങ്ങിയവയുടെ ഉത്പാദനം നിലനിർത്താൻ റിഫൈനറികളോട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണശൃംഖലയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ കേന്ദ്രസർക്കാർ നയപരമായ പിന്തുണ നൽകണം.
നിലവിലെ പ്രതിസന്ധി മറികടക്കാൻ സിന്തറ്റിക് റബർ, പ്രത്യേക റെസിനുകൾ എന്നിവയ്ക്ക് ജൂൺ 30 വരെ താത്കാലിക കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ച സർക്കാർ നടപടി സ്വാഗതാർഹമാണ്. എന്നാൽ ടയർ നിർമാണത്തിന് ഒഴിച്ചുകൂടാനാകാത്ത നൈലോൺ ടയർ കോർഡ് ഫാബ്രിക്, ബീഡ് വയർ, സ്റ്റീൽ ടയർ കോർഡ്, കാർബൺ ബ്ലാക്ക് തുടങ്ങിയവയ്ക്ക് ഇപ്പോഴും ഉയർന്ന ഇറക്കുമതി തീരുവ നിലനിൽക്കുന്നത് വ്യവസായത്തിനു തിരിച്ചടിയാണെന്ന് ആത്മ ചൂണ്ടിക്കാട്ടി.