കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
കോൺഗ്രസ് നേതാവും യുഡിഎഫ് കൗണ്ടിംഗ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാർഡ് മെമ്പർ സുനിൽ തേനംമാക്കൽ, പത്താം വാർഡ് മെമ്പർ സുറുമി ടീച്ചർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിസുവിന്റെ നെറ്റിക്ക് ഗുരുതര പരിക്കേറ്റു.
വിജയാഹ്ലാദ പ്രകടനം നടക്കവെ കാഞ്ഞിരപ്പള്ളി കെഎംഎ ഹാൾ ജംഗ്ഷന് സമീപമായിരുന്നു സംഘർഷം. സംഘം ചേർന്നെത്തിയ സിപിഎം പ്രവർത്തകർ പ്രകടനത്തിനിടയിൽ കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു യുഡിഎഫ് പറയുന്നത്.
അതേസമയം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ മികച്ച തിരിച്ചുവരവാണ് കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് നടത്തിയത്. 24 സീറ്റിൽ 13 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചിരുന്നു.
ഇടത് സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി പേട്ട വാർഡിൽ സിപിഎം സ്ഥാനാർഥി ബി.ആർ. അന്‍ഷാദിനെയാണ് കോൺഗ്രസിന്റെ അഡ്വ. സുനിൽ തേനംമാക്കൽ നൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
പൂതക്കുഴി വാർഡിൽ യുഡിഎഫ് സ്വതന്ത്ര സുറുമി കെ.എ (സുറുമി ടീച്ചർ) ആണ് 150ലധികം വോട്ടിന് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് സുറുമി ടീച്ചർ എൽഡിഎഫ് സ്വതന്ത്രയെ പരാജയപ്പെടുത്തിയത്.