ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം സിയുഇടി യുജി ഒന്നാം ഷിഫ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
ഇന്ന് നടന്ന ഒന്നാം ഷിഫ്റ്റ് പരീക്ഷയിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി സെന്ററുകളിൽ ഹാജരായിട്ടും തകരാർ മൂലം പരീക്ഷ എഴുതാനാകാതെ പോയ 3,765 ഉദ്യോഗാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ അറിയിച്ചു.
സാങ്കേതിക തകരാർ വിദ്യാർഥികളിലുണ്ടാക്കിയ ബുദ്ധിമുട്ടിൽ ഏജൻസി ഖേദം പ്രകടിപ്പിച്ചു. രാവിലെ പരീക്ഷ തുടങ്ങുന്ന സമയത്തുണ്ടായ സാങ്കേതിക പ്രശ്നം കാരണം ചില സെന്ററുകളിൽ പരീക്ഷ വൈകിയിരുന്നു.
തകരാർ പരിഹരിച്ചതിനെ തുടർന്ന് 95 ശതമാനത്തോളം വിദ്യാർഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എൻടിഎ വ്യക്തമാക്കി.