International
ഗാസ: ഗാസ മുനമ്പിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും യുദ്ധത്തിൽ പരിക്കേറ്റവരെയും ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത് ഇസ്രായേൽ തടയുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഏകദേശം രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം റാഫ അതിർത്തി ഭാഗികമായി തുറന്നെങ്കിലും, രോഗികളെ പുറത്തേക്ക് കൊണ്ടുപോകുന്ന പ്രക്രിയ ഇസ്രായേൽ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വെറും 16 പലസ്തീനികൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതി ലഭിച്ചത്
ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെത്തന്നെ ഖാൻ യൂനിസിന് സമീപം 19 വയസ്സുള്ള പലസ്തീൻ യുവാവിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. വെടിനിർത്തലിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 529 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായി റാഫ അതിർത്തി പൂർണ്ണമായി തുറന്നുകൊടുക്കണമെന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിൽ ഗുട്ടെറസ് ആവശ്യപ്പെട്ടു.
International
ടെൽ അവീവ്: പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി) കിഴക്കൻ ജറൂസലെമിലെ ആസ്ഥാനം ഇസ്രയേൽ ഇടിച്ചുനിരപ്പാക്കി.
ഇന്നലെ രാവിലെ ഇസ്രേലി സൈനികർ ഏജൻസി വളപ്പിൽ അതിക്രമിച്ചു കയറി സുരക്ഷാ ഭടന്മാരെ പുറത്താക്കി. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞു.
ഐക്യരാഷ്ട്രസഭാ ഏജൻസികൾക്കുള്ള പരിരക്ഷ മറികടന്നുള്ള ഇസ്രയേലിന്റെ പ്രവൃത്തി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ഏജൻസി വക്താവ് ജൊനാഥൻ ഫൗളർ പ്രതികരിച്ചു. ഇന്ന് ഏജൻസിക്കു സംഭവിച്ചതു നാളെ ലോകമെന്പാടുമുള്ള നയതന്ത്ര കാര്യാലയങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗാസയിലെ ഹമാസ് ഭീകര സംഘടനയുമായി ഏജൻസിക്കു ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസ യുദ്ധത്തിനു കാരണമായ 2023ലെ ഭീകരാക്രമണത്തിൽ ഏജൻസിയിലെ ചില ജീവനക്കാരും പങ്കെടുത്തതായി ഇസ്രയേൽ കണ്ടെത്തിയിരുന്നു. കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസ് 2025 ജനുവരി മുതൽ പ്രവർത്തിക്കുന്നില്ല. അതേസമയം, ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഏജൻസി പ്രവർത്തിക്കുന്നുണ്ട്.
കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസിനു നയതന്ത്ര പരിരക്ഷ ഇല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണു നടപടികളെന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ വിശദീകരിച്ചു.
കെട്ടിടം ഇടിച്ചുപൊളിച്ചതിനു പിന്നാലെ ഇസ്രയേലിലെ തീവ്ര നിലപാടുകാരനായ ദേശീയസുരക്ഷാ വകുപ്പ് മന്ത്രി ഇത്മാർ ബെൻഗവീർ സ്ഥലം സന്ദർശിച്ചു. തീവ്രവാദത്തെ പിന്തുണച്ചിരുന്നവരെ പുറത്താക്കിയ ദിവസം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.
International
കൊളംബോ: ശ്രീലങ്കയിൽ മൂന്നു പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് സൈനികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമായി 17 വർഷത്തിനുശേഷമെങ്കിലും നീതി നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തയാറാകണമെന്ന് ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലും’ എന്ന് നാമകരണം ചെയ്തിട്ടുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കൂട്ടാക്കാത്തതു മൂലം ഇപ്പോഴും ഉണങ്ങാത്ത ശാരീരിക മുറിവുകളും മാനസികാസ്വാസ്ഥ്യവും ആത്മഹത്യാ പ്രവണതയും നേരിടുന്നവർ അനേകമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച്, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ശ്രീലങ്കയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ, രാജ്യം പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.
എൽടിടിഇയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് മേഖലയ്ക്കുവേണ്ടി നടന്ന 30 വർഷം നീണ്ട സൈനികനീക്കങ്ങൾ നേതാവായ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടുകൂടി 2009ൽ അവസാനിക്കുകയായിരുന്നു.
Business
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിനു പിന്നാലെ 2026ൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിലേക്ക് ഇടിയാൻ സാധ്യതയെന്നു യുഎൻ റിപ്പോർട്ട്. രാഷ്ട്രീയ, ഭൗമ സംഘർഷങ്ങൾ, അന്താരാഷ്ട്ര സാന്പത്തിക സമ്മർദങ്ങൾ, ആഗോള സാമ്പത്തിക അസ്ഥിരത എന്നിവ ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിച്ചേക്കാമെന്നാണ് യുഎൻ വിലയിരുത്തൽ.
2025ൽ മികച്ച പ്രകടനം നടത്തി 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. വളർച്ച മന്ദഗതിയിലാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. നിയന്ത്രിത ഗാർഹികച്ചെലവുകളും പൊതുനിക്ഷേപവും കുറഞ്ഞ പലിശനിരക്കും രാജ്യത്തിന്റെ സാന്പത്തിക പരിവർത്തനങ്ങൾക്കു വളർച്ച കൂട്ടുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ "ലോകസാമ്പത്തിക സ്ഥിതിയും സാധ്യതകളും'' എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്ത്യയ്ക്കു മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതു ചില ഉത്പന്നങ്ങളെ ബാധിച്ചേക്കുമെങ്കിലും പ്രധാന കയറ്റുമതി മേഖലകളെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നു റിപ്പോർട്ട് പറയുന്നു. മാത്രമല്ല, മറ്റു വിപണികളിലേക്കു പ്രവേശിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളുടെയും ഇറക്കുമതിക്ക് അമേരിക്കയിലെ ട്രംപ് ഭരണകൂടം 50 ശതമാനം ഉയർന്ന നികുതി ചുമത്തിയിട്ടുണ്ട്. കൂടാതെ, റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ ഈ നികുതി 500 ശതമാനമായി കൂട്ടുമെന്ന ഭീഷണിയും നിലവിലുണ്ട്.
2025ൽ കണക്കാക്കിയ 2.8 ശതമാനത്തേക്കാൾ ആഗോള സാമ്പത്തിക വളർച്ച 2026ൽ 2.7 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഇതു കോവിഡിനു മുൻപുള്ള ശരാശരി നിരക്കായ 3.2 ശതമാനത്തേക്കാൾ വളരെ താഴെയുമാണ്. രാഷ്ട്രീയ, ഭൗമ, സാങ്കേതിക മേഖലകളിലെ സംഘർഷങ്ങളാണ് ലോക സാമ്പത്തിക വ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്തുകയും പിന്നിലേക്കു വലിക്കുകയും ചെയ്യുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന 35 അന്താരാഷ്ട്ര സംഘടനകളിൽനിന്നും ഐക്യരാഷ്ട്ര സഭയുടെ 31 വിഭാഗങ്ങളിൽനിന്നും കരാറുകളിൽനിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച
ഇതു സംബന്ധിച്ച രേഖ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, സംഘടനകളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിൽ നിന്നാണ് പിന്മാറ്റമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയുടെ മുൻഗണനകളേക്കാൾ ആഗോള അജൻഡകൾക്കു പ്രധാന നൽകുന്ന സംഘടനകളിലേക്ക് അമേരിക്കയുടെ പണവും പങ്കാളിത്തവും വേണ്ടെന്ന നിലപാടിലേക്കാണ് ഇതിലൂടെ അമേരിക്ക എത്തുന്നത്. ഇത്തരം സംഘടനകൾക്കു നൽകുന്ന അമേരിക്കൻ നികുതിദായകരുടെ പണം മറ്റു പ്രയോജനപ്രദമായ രീതികളിൽ വിനയോഗിക്കുന്നതാണ് ഉചിതമെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.
രണ്ടാം ഭരണകാലത്തിന്റെ തുടക്കം മുതൽ ഐക്യരാഷ്ട്ര സംഘടനകളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നും അകലം പാലിക്കുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സംഘടനകൾക്കു നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനും ട്രംപ് നിർദേശിച്ചിരുന്നു. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനത്തെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ തുടങ്ങിയവ ട്രംപിന്റെ നിശിതമായ വിമർശനം ഏറ്റുവാങ്ങുന്ന സംവിധാനങ്ങളാണ്.
International
യുഎൻ: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി പ്രായോഗികമായി ഇടപെടുകയാണ് വേണ്ടതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
ശിക്ഷണ മാർഗങ്ങൾ ഉപയോഗിച്ചാൽ എക്കാലത്തെയുംപോലെ സ്ഥിതിഗതികൾ തുടരും. കഴിഞ്ഞ നാലര വർഷങ്ങളായി ഇത് നാം കണ്ടുകൊണ്ടിരിക്കുന്നു.
ഐക്യരാഷ്്ട്രസഭയും അന്താരാഷ്്ട്ര സമൂഹവും അഫ്ഗാൻ ജനതയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള നയങ്ങൾ സ്വീകരിക്കണം.
അഫ്ഗാൻ ജനതയുടെ വികസനം ഉറപ്പുവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതോടൊപ്പം, ഭീകരസംഘടനകൾ അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുന്നത് തടയണമെന്നും ഹരീഷ് ആഹ്വാനം ചെയ്തു.
വ്യാപാരപാതകൾ ഉപയോഗിച്ചും അതിർത്തികൾ അടച്ചിട്ടും അഫ്ഗാനു മേൽ പാക്കിസ്ഥാൻ സമ്മർദം ചെലുത്തുന്നതിനെയും ഹരീഷ് വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി വർഷങ്ങളായി ഇന്ത്യ നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) മനുഷ്യരാശിയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ ഇടംപിടിച്ചു ദീപാവലി.
യുനെസ്കോയുടെ ഇന്റർ ഗവണ്മെന്റൽ കമ്മിറ്റി യോഗം ഡൽഹിയിലെ ചെങ്കോട്ടയിൽ പുരോഗമിക്കുന്പോഴാണ് പട്ടികയിൽ ദീപാവലിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം.
ഡൽഹി ആതിഥേയത്വം വഹിക്കുന്ന അദൃശ്യ സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുനെസ്കോയുടെ 20-ാമത് സെഷനിൽ പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള 67 നാമനിർദേശങ്ങൾ വിലയിരുത്തിയാണ് ദീപാവലിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
കേരളത്തിൽനിന്നുള്ള കൂടിയാട്ടം, മുടിയേറ്റ്, കോൽക്കത്തയിലെ ദുർഗാപൂജ, ഗുജറാത്തിലെ ഗർബ, കുംഭമേള, യോഗ, നവ്റൂസ് തുടങ്ങിയ 15 സാംസ്കാരിക പൈതൃകങ്ങളോടൊപ്പമാണു ദീപാവലിയും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
രാജ്യമെങ്ങും ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി പട്ടികയിൽ ഇടം പിടിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. യുനെസ്കോ പട്ടികയിൽ ഇടം പിടിച്ചത് ദീപാവലിയുടെ ആഗോള ജനപ്രീതി ഇനിയും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിൽ കീഴടങ്ങിയ രണ്ടു പലസ്തീനികളെ ഇസ്രേലി സേന വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തുവന്നു.
ജനിൻ നഗരത്തിൽ ഇസ്രേലി സേന നടത്തുന്ന റെയ്ഡിനിടെയായിരുന്നു സംഭവം.കെട്ടിടത്തിൽനിന്നു കൈകൾ ഉയർത്തി പുറത്തുവന്ന നിരായുധരായ രണ്ടു പേരെ ഇസ്രേലി സേന വെടിവച്ചു കൊന്നുവെന്നാണ് ആരോപണം.
ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള രണ്ടുപേരും പിടികിട്ടാപ്പുള്ളികളായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ഇസ്രേലി വൃത്തങ്ങൾ പ്രതികരിച്ചു.
ഇസ്രേലി നടപടിയെ അപലപിക്കുന്നതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
STHREEDHANAM
ദിനംതോറും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്. ഉറ്റവരാലും ഉടയവരാലും അക്രമികളാലും ആക്രമിക്കപ്പെടുന്നവരായി ഇന്ന സ്ത്രീകള്‍ മാറി. നിത്യേന നാം കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ ലോകത്ത് ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നെന്ന് റിപ്പോ മായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരിക്കുകയാണ്. യുഎന്‍ വുമണ്‍, യുഎന്‍ ഓഫീസ് ഓഫ് ഡ്രഗ് ആന്റ് ക്രൈം എന്നിവ സംയുക്തമായിട്ടാണ് പഠനം നടത്തിയത്.
2024 -ല്‍ മാത്രം 50,000 സ്ത്രീകള്‍ ബന്ധുക്കളാലോ പങ്കാളിയാലോ കൊല്ലപ്പെട്ടെന്നും അതില്‍ തന്നെയും വീട്ടുകാരുടെയും പങ്കാളികളുടെയും അതിക്രമങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ 60 ശതമാനവും സ്വന്തം കുടുംബാംഗങ്ങളോ പങ്കാളികളോ ആണ് കുറ്റവാളികള്‍.
ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ സ്വന്തം കുടുംബാംഗങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. നിലവിലത്തെ പങ്കാളികളോ മുന്‍ പങ്കാളികളോ ആണ് ആ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളെന്നും ജീവിത സാഹചര്യവും സ്വാര്‍ഥ ചിന്താഗതിയും സൈബര്‍ സ്റ്റോക്കിംഗ് പോലെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങള്‍ കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം കൊലകള്‍ കൂടുതലായി നടക്കുന്നത് ആഫ്രിക്കയിലാണ്. ഒരു ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന നിരക്കിലാണ് ആഫ്രിക്കയില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നത്.
അതിക്രമങ്ങള്‍ തടയാന്‍ യുഎന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍
* അതിക്രമങ്ങള്‍ തടയുന്നതിനായി അടിയന്തരവും ഏകോപിതവുമായ നടപടികൾ വേണം.
* നിയമ പരിരക്ഷ ശക്തമാക്കുക.
* ലൈംഗിക അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരിക.
* സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും ഇടപെടാനും സാധിക്കുന്ന ഏജന്‍സികളെ ഏകോപിപ്പിക്കുക.
* അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുക.
* ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത്തുക.
International
ടെഹ്റാൻ: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച യുഎസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി യുഎൻ. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുകയല്ല ചെയ്യേണ്ടത്. ഒന്നിനും സൈനിക നടപടി പരിഹാരമല്ല. മുന്നോട്ടേക്കുള്ള ഏക മാർഗം നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർധിച്ചുവരികയാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
അതേസമയം, വിവിധ ലോകരാജ്യങ്ങളും യുഎസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. ക്യൂബ, ചിലി, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളാണ് അപലപിച്ചത്. കൂടാതെ, സംഘർഷം അവസാനിപ്പിക്കാനും, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ പത്താം ദിവസമാണ് ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഫോർദോ തകർത്തെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി.