ന്യൂഡൽഹി: എഫ്സിആർഎ നിയമഭേദഗതി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജൻഡയാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഡൽഹിയിൽ ദീപിക ഒാൺലൈൻ പ്രതിനിധിയോടു സംസാരിക്കുകയായിരുന്നു എംപി.
ഒരു അഥോറ്റിയെ രൂപീകരിച്ച് ഏതെങ്കിലുമൊരു ചാരിറ്റി സ്ഥാപനത്തിനെതിരേയോ സംവിധാനങ്ങൾക്കെതിരെയോ നടപടിയെടുക്കാൻ കഴിയുംവിധമാണ് ഈ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആകെമാനം നൂറു കണക്കിന് അനാഥാലയങ്ങളും അഗതിമന്ദിരങ്ങളുമെല്ലാം നടത്തുന്ന സഭാ സംവിധാനങ്ങൾക്കെതിരേയുള്ള നീക്കം തന്നെയാണ് ഇതിനു പിന്നിൽ. ക്രൈസ്തവർ പീഡാനുഭവ വാരം ആചരിക്കുന്ന ആഴ്ചയിൽതന്നെ ബിൽ ചർച്ചയ്ക്കെടുക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.
എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. എംപിമാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബിൽ ചർച്ചയ്ക്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ബിൽ പിൻവലിക്കുകയോ സെലക്ട് കമ്മിറ്റിക്കു വിടുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിശദമായ ചർച്ചകൾക്കു ശേഷം ബില്ലിൽ ആശങ്കയുടെ സഭസംവിധാനങ്ങളുടെയും എൻജിഒകളുടെയുമൊക്കെ പ്രതിനിധികളുമായി ചർച്ചയ്ക്കു സർക്കാർ തയാറാകണം. ആതുരാലയങ്ങളും സ്കൂളുകളും അഗതിമന്ദിരങ്ങളുമൊക്കെ ഭയംകൂടാതെ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കണം. അതുവരെ പ്രതിഷേധം തുടരുമെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.