ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഇവിടേയ്ക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ തീരുമാനിച്ച് അമേരിക്ക. നിലവിൽ 50,000-ത്തോളം അമേരിക്കൻ സൈനികർ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം 5,000 പേരടങ്ങുന്ന രണ്ട് മറൈൻ യൂണിറ്റുകളെ കൂടി അടിയന്തരമായി അയക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള 3,000 സൈനികരെയും യുഎസ് വിന്യസിക്കുന്നുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉൾപ്പെടെയുള്ള തങ്ങളുടെ അഞ്ച് നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇറാൻ.
സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ പത്ത് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്കാണ് മുൻതൂക്കമെന്നും എന്നാൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു.