ടെഹ്റാൻ: ഗൾഫ് മേഖലയെ വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ മിസൈൽ ആക്രമണവും യുഎസിന്റെ ശക്തമായ തിരിച്ചടിയും. കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെ, ഇറാന്റെ തന്ത്രപ്രധാനമായ ഖഷം ദ്വീപ് ലക്ഷ്യമാക്കി യുഎസ് സൈന്യം കനത്ത വ്യോമാക്രമണം നടത്തി.
സഖ്യരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ 'സ്വയംരക്ഷാ ആക്രമണം' നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കുവൈത്തിനെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ കടലിൽ പതിക്കുകയോ തകരുകയോ ചെയ്തു.
ബഹ്റൈന് നേരെ വന്ന മൂന്ന് മിസൈലുകൾ യുഎസിന്റെയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേനകൾ ചേർന്ന് തകർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ അധീനതയിലുള്ള ഖഷം ദ്വീപിലെ സൈനിക ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയത്.
എന്നാൽ, ഈ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.
ഇറാൻ ലക്ഷ്യമിട്ട സൈനിക താവളങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും സിവിൽ കപ്പലുകളെ ലക്ഷ്യമാക്കി ഇറാൻ വിട്ട മൂന്ന് ഡ്രോണുകൾ കൂടി വെടിവെച്ചിട്ടതായും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഖഷം ദ്വീപിന് നേരെയുണ്ടായ യുഎസ് ആക്രമണത്തോടെ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.