ദുബായ്: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞതായി റെഡ് ക്രസന്‍റ് റിപ്പോർട്ട്. അതേസമയം, മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇറാനിൽ മാത്രം 555ലേറെ പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 180 വിദ്യാർഥിനികളും ഉൾപ്പെടുന്നു. യുഎഇ, ഇസ്രയേൽ, ലെബനൻ, ഇറാഖ് തുടങ്ങി മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ പത്തിലേറെ പേരും ലെബനനിൽ 52ലേറെ പേരും കൊല്ലപ്പെട്ടതായാണ് വിവരം. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിൽ 16 പേർക്കു പരിക്കേറ്റു.
ആറു യുഎസ് സൈനികർ
ഇറാന്റെ തിരിച്ചടിയിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും നാല് പേർക്കു ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനിടെ, യുഎസിന്‍റെ വിവിധ രാജ്യങ്ങളിലെ എംബസികളെ ഇറാൻ ലക്ഷ്യമിട്ടതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
എംബസികളെ തൊട്ടുകളിച്ചാൽ ഇറാനെ നിലംപരിശാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഗിക വിമാന സർവീസ്
ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.