വാഷിംഗ്ടൺ ഡിസി: മാനുഷികദുരന്തം ഒഴിവാക്കാൻ ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണമെന്ന് പ്രസിഡന്റ് ട്രംപ്. വെനസ്വേലൻ എണ്ണവരവ് നിലച്ചതോടെ ക്യൂബ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു.
നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന റാഞ്ചുന്നതുവരെ വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നത്. ഇതിനുശേഷം മെക്സിക്കോയാണ് എണ്ണ നല്കുന്നത്. ട്രംപിന്റെ ഉത്തരവ് ക്യൂബയിൽ മാനുഷിക ദുരന്തമുണ്ടാക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മുന്നറിയിപ്പു നല്കി.
എന്നാൽ, ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കിയാൽ പ്രശ്നം തീരുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയുടെ പക്കൽ പണവുമില്ല, എണ്ണയുമില്ല. വെനസ്വേലൻ എണ്ണയും പണവും കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. അതേസമയം, ക്യൂബ എന്തു വിട്ടുവീഴ്ചയാണു ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.