ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ പി.വി. രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ യുഡിഎഫിന്‍റെ 12 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിലെ 11 അംഗങ്ങൾ ഇതിനെ എതിർത്തു വോട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് എൽഡിഎഫ് ഇവിടെ അധികാരത്തിലേറിയത്. അന്ന് യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന എൻ. ചന്ദ്രന്‍റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ചു. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയായിരുന്നു.
ചട്ടപ്രകാരം ഒരു ഭരണസമിതി അധികാരമേറ്റ് ആറുമാസം കഴിഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കൂ എന്നതിനാൽ, കാലാവധി പൂർത്തിയായ ഉടൻ തന്നെ യുഡിഎഫ് നീക്കം ശക്തമാക്കുകയും പ്രസിഡന്‍റിനെ പുറത്താക്കുകയുമായിരുന്നു.
പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ നിലവിൽ വൈസ് പ്രസിഡന്‍റ് ഫൗസിയ അബ്ദുള്ളയ്ക്കായിരിക്കും പഞ്ചായത്തിന്‍റെ താൽക്കാലിക ചുമതല. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്‍റ് പുറത്തായ വിവരം ഔദ്യോഗികമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തുടർന്ന് കമ്മിഷൻ പ്രഖ്യാപിക്കുന്ന തീയതിയിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.