ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗ് ഭവനും സേനാ ഭവനും സമീപമുള്ള തൊഴിലാളികളുടെ താത്കാലിക താമസകേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ വൻ തീപിടുത്തം. ഡൽഹി ഫയർ സർവീസിന്റെ 25-ഓളം ഫയർ ടെൻഡറുകൾ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
കെട്ടിട നിർമാണ തൊഴിലാളികൾക്കായി താത്കാലികമായി നിർമിച്ച ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ചെറിയ എൽപിജി സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായും ഇലക്ട്രിക് ലൈനുകൾ അശ്രദ്ധമായി വലിച്ചിരുന്നതായും ഫയർ ഓഫീസർ സന്ദീപ് ദുഗ്ഗൽ അറിയിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതോ ഷോർട്ട് സർക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ പടർന്നുപിടിച്ചതോടെ കൂടുതൽ യൂണിറ്റുകളെ വിന്യസിക്കുകയായിരുന്നു. അപകടത്തിൽ ജീവഹാനിയോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല.