മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിലെത്താൻ ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയുടെ കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
യുഎസ്, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ സമാധാനചർച്ചകളെ പിന്തുണയ്ക്കാൻ തയാറാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ റഷ്യയും യുക്രെയ്നും തമ്മിലാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. ചർച്ചകൾക്കു സാധ്യതയുണ്ടോയെന്നു ചോദിച്ചാൽ, ഉണ്ട് എന്നുതന്നെയാണ് എന്റെ മറുപടി-പുടിൻ വ്യക്തമാക്കി.
അതേസമയം, സമാധാനനീക്കങ്ങളിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് യുക്രെയ്നും വ്യക്തമാക്കി. രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങൾ വീണ്ടും സജീവമാകുകയാണെന്നും ഇതിലൂടെ സമാധാനശ്രമങ്ങളിൽ പുതിയൊരു മാറ്റം പ്രതീക്ഷിക്കുന്നതായും കീവിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. അവസാനമായി ഫെബ്രുവരിയിൽ അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്.