ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഉമർ ഖാലിദിന്റെ 'ഫ്രാക്ചർഡ് കമ്മ്യൂണിറ്റീസ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായി നൽകിയ ഓഡിറ്റോറിയം ബുക്കിംഗ് സർവകലാശാല അധികൃതർ റദ്ദാക്കി. ഓഗസ്റ്റ് 10-ന് എസ്എസ്എസ്-1 ഓഡിറ്റോറിയത്തിൽ നടക്കേണ്ടിയിരുന്ന പരിപാടിയുടെ ബുക്കിംഗാണ് റദ്ദാക്കിയത്.
ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി ജെഎൻയു വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഹാൾ ബുക്കിംഗിനായി സമർപ്പിച്ച ഫോമിൽ പരിപാടിയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ നൽകിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി. ക്യാമ്പസിലെ വേദികൾ അനുവദിക്കുന്നതിലെ സുതാര്യത മുൻനിർത്തിയാണ് തീരുമാനമെന്ന് സർവകലാശാല വിശദീകരിച്ചു.
പ്രൊഫ. പ്രഭു മഹാപത്ര, പ്രൊഫ. ഉമാ ചക്രവർത്തി, ഹർഷ് മന്ദർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കടുക്കേണ്ടിയിരുന്ന ചർച്ചാ പരിപാടിയാണ് അവസാന നിമിഷം സർവകലാശാല വിലക്കിയത്.