ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ ലഡാക്കിലെ ഉംലിംഗ് ലാ പാസിൽ അടുത്തിടെ നടന്ന ഒരു രക്ഷാപ്രവർത്തനം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.
പ്രശസ്ത യൂട്യൂബർ 'അജ്ജു0008', തന്റെ ആഡംബര വാഹനം അപകടകരമായ സാഹചര്യത്തിൽ ഓടിക്കുകയും തുടർന്ന് മഞ്ഞിൽ കുടുങ്ങിയ ഇയാളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തതാണ് വിവാദമായത്.
റോഡുകൾ വഴുക്കലുള്ള ബ്ലാക്ക് ഐസ് മൂടിയ നിലയിലാണെന്നും കാഴ്ചപരിധി കുറവാണെന്നുമുള്ള ബോധ്യമുണ്ടായിട്ടും, വീഡിയോ കണ്ടന്റിന് വേണ്ടിയുള്ള ആവേശത്തിൽ ഇയാൾ മുന്നോട്ട് പോവുകയായിരുന്നു.
ഒടുവിൽ വാഹനം കുടുങ്ങിയതോടെ അതിശൈത്യത്തിൽ അതിർത്തി കാക്കുന്ന സൈനികർക്ക് തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി ഇയാളെ രക്ഷിക്കാൻ രംഗത്തിറങ്ങേണ്ടി വന്നു.
കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി നടത്തുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികൾ ഇന്ത്യൻ സൈന്യത്തിന് അനാവശ്യ ബാധ്യതയാകുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഉയർന്ന മലനിരകളിൽ വാഹനമോടിച്ച് പരിചയമില്ലാത്തവർ പോലും പ്രശസ്തിക്ക് വേണ്ടി ഇത്തരം സാഹസികതകൾക്ക് മുതിരുന്നത് സൈനികരുടെ ജീവൻ കൂടി അപകടത്തിലാക്കുന്നു.
വെറും ലൈക്കിനും ഷെയറിനും വേണ്ടി പ്രകൃതിയുടെ മുന്നറിയിപ്പുകളെ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും, ലഡാക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ ഇത്തരം യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം.
സാഹസികത എന്ന പേരിൽ സൈനികരുടെ സേവനം ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ കർശനമായ നിയമങ്ങൾ വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.