ടെഹ്റാൻ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിക്കാനുള്ള സാധ്യതകൾ വിദൂരത്തുതന്നെയെന്നു സൂചന. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ ഇരുവരും പരസ്പരം നടത്തിയ ആക്രമണങ്ങൾ ഒരു മാസം പഴക്കമുള്ള ദുർബല വെടിനിർത്തലിനെ പരീക്ഷിക്കുന്നതായിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും വെടിനിർത്തൽ തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞത്.
വെള്ളിയാഴ്ച ഇറ്റലി സന്ദർശിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇറാന്റെ പ്രതികരണം അന്നേദിവസം പ്രതീക്ഷിക്കുന്നതായി റോമിൽവച്ചു പറയുകയുണ്ടായി. എന്നാൽ, യുഎസ് നിർദേശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഇതിനിടെ അമേരിക്കയുടെ നാവിക ഉപരോധത്തിൽ ഇറാൻ പതറുന്നില്ലെന്ന് അമേരിക്കൻ ചാരസംഘനടയായ സിഐഎ വിലയിരുത്തുന്നതായി റിപ്പോർട്ടുണ്ട്.
നാവിക ഉപരോധം മൂലം അടുത്ത നാലു മാസത്തേക്ക് ഇറാനു കാര്യമായ സാന്പത്തികസമ്മർദം ഉണ്ടാവില്ലെന്നാണു സിഐഎയുടെ നിഗമനം. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാനുമേൽ ചുമത്തുന്ന സമ്മർദതന്ത്രങ്ങളുടെ ഫലപ്രാപ്തി ചോദ്യചിഹ്നമായി.