ആലപ്പുഴ: ഇന്നലെ വൈകുന്നേരം മുതല്‍ സ്വകാര്യബസുകള്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കയറുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഉണ്ടായ അനിശ്ചിതത്വം നീങ്ങി. കഴിഞ്ഞ മൂന്നു മാസക്കാലമായി റെയില്‍വേ സ്റ്റേഷനും റോഡും നവീകരിക്കുന്നതിന്റെ പേരില്‍ ബസുകള്‍ക്ക് റെയില്‍വേ സ്റ്റേഷനിൽ പ്രവേശനമില്ലായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുൻപാണ് നവീകരണം കഴിഞ്ഞ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. റോഡു തുറന്നപ്പോള്‍ റെയില്‍വേ അധികാരികളും ഓട്ടോറിക്ഷക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മൂലമായിരുന്നു സ്വകാര്യ ബസ് ജീവനക്കാര്‍ സ്റ്റേഷന് റോഡ് ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനിന്നത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ബസുകള്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശം എത്തി സ്റ്റേഷന് കവാടത്തിന്റെ തെക്കുകിഴക്കായി നിര്ദ്ദിഷടസ്ഥാനത്ത് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ ഇറക്കണം. തുടര്‍ന്ന് തെക്കോട്ട് ചെന്ന് തിരിഞ്ഞ് സമയക്രമവും നിയമങ്ങളും പാലിച്ച് യാത്രക്കാരെ കയറ്റി യാത്ര തുടരാവുന്നതാണ്. ഇതനുസരിച്ച് സര്‍വീസ് ഉടന്‍ തന്നെ പുനരാരംഭിക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കും. ചര്‍ച്ചയില്‍ റെയില്‍വേയെ പ്രതിനിധീകരിച്ച് സ്റ്റേഷന് മാനേജര്‍ ശ്യാംകുമാര്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രിന്‍സ്, റെയില്‍വേ സ്റ്റേഷന് വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.ആര്. രാജേഷ്, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനെ(കെബിടിഎ) പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്, ജോയിന്റ് സെക്രട്ടറി ബിജു ദേവിക, ടി.പി. ഷാജിലാല്‍, സുനീര്‍ ഫിര്‍ദോസ് എന്നിവരും പങ്കെടുത്തു.