മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി ഒൻപത് വയസുള്ള കുട്ടി മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.
സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റാൻഡിൽ കയറിയ ഉടൻതന്നെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരും സമീപത്തെ കടയുടമകളുമാണ് രക്ഷാപ്രവർത്തനം നടത്തി ബസിന്റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ആദർശ് ബോറാഡെ ആണ് അപകടത്തിൽ മരിച്ച ഒൻപത് വയസുകാരൻ. കുടുംബത്തോടൊപ്പം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു കുട്ടി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യും.