Kerala
കൊച്ചി: തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങള്‍ക്കു വലിയ തിരിച്ചടിയായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങള്‍ക്കു വലിയ സാമ്പത്തികബാധ്യത വരുത്തും. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും കേന്ദ്രതീരുമാനം ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രാമീണ ജനതയ്ക്ക് വരുമാനം കിട്ടുന്ന പ്രധാന പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം 9.07 കോടി തൊഴില്‍ദിനങ്ങളാണു സൃഷ്ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങള്‍ ഇതില്‍ പങ്കെടുത്തു. 22 ലക്ഷത്തോളം പേര് പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത് കേന്ദ്രമായിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പണം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തിന് ഒരു വര്‍ഷം കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും മന്ത്രി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.
ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.