ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു ദിവസങ്ങൾക്കുശേഷം മാത്രം ജിഡിപിയും ഉപഭോക്തൃ വില സൂചിക (സിപിഐ) ശ്രേണിയും പുതുതായി പുറത്തിറക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്ഗ്രസ്. ബജറ്റ് അവതരിപ്പിച്ച ഉടൻതന്നെ ഈ മാറ്റങ്ങൾക്കനുസൃതമായി ബജറ്റ് സംഖ്യകൾ പുനരവലോകനം ചെയ്യപ്പെടുമോയെന്നു ചോദിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും വിമർശിച്ചു.
2026-27 മുതൽ 2030-31 സാന്പത്തികവർഷം വരെയുള്ള കാലാവധി പരിഗണനയ്ക്കെടുക്കുന്ന 16-ാമത് സാന്പത്തിക കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി ഇന്നു ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കേന്ദ്രം ശേഖരിക്കുന്ന നികുതിവരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് നിശ്ചയിക്കുന്നതിനാൽ ബജറ്റ് പ്രഖ്യാപനം സംസ്ഥാന സർക്കാരുകൾ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണെന്നും ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു. എന്നാൽ ബജറ്റിൽ മറ്റു രണ്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി, ബജറ്റിന്റെ ഒരുപാട് സംഖ്യകൾ ജിഡിപിയുടെ നിശ്ചിത ശതമാനമായായിരിക്കും അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ചതിന് 26 ദിവസങ്ങൾക്കുശേഷം മാത്രം, ഫെബ്രുവരി 27ന് 2022-23 അടിസ്ഥാനവർഷമാക്കി പുതിയതും പരിഷ്കരിച്ചതുമായ ജിഡിപി ശ്രേണി പുറത്തുവിടും. ഇതിനാൽത്തന്നെ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് സംഖ്യകൾ ഉടൻ തന്നെ പുനരവലോകനത്തിനു വിധേയമാകുമോയെന്ന് ജയ്റാം ചോദിച്ചു.
രണ്ടാമതായി, 2024നെ അടിസ്ഥാനമാക്കിയുള്ള പുതിയ സിപിഐ ശ്രേണി ഫെബ്രുവരി 12ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിഹിതത്തിൽ പുതിയ ശ്രേണി പ്രകാരം വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ബജറ്റ് സംഖ്യകളിലും അതിന്റെ ആഘാതമുണ്ടാകും.
മൊത്ത വ്യാപാര വില സൂചികയും (ഡബ്ല്യുപിഐ) പുനരവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽ അതും പരസ്യമാക്കപ്പെടുമെന്ന് കരുതുന്നപ്പെടുന്നു. എങ്ങനെയാണെങ്കിലും ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.