ഹൈദരാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിൽ ലോകത്തിന്റെ മറ്റ് ഭാഗത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ.
പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയുടെ കയറ്റുമതി പോസിറ്റീവ് പാതയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം കഴിഞ്ഞ മാസം ഇന്ത്യയുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ഒരേപോലെ ബാധിച്ചു. കാരണം രാജ്യത്തിന്റെ ഇറക്കുമതിയുടെ പ്രധാന ഭാഗം ഊർജമേഖലയിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ കയറ്റുമതിയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ കൃത്യമായ കണക്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിക്കുന്ന തരത്തിൽ കണക്കുകൾ താഴേക്ക് പോയേക്കാം എന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, വിതരണ ശൃംഖലയെ ബാധിക്കുന്ന ആഘാതം പരമാവധി കുറയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിച്ചാലും, പ്രതിസന്ധിയുടെ ആഘാതം അടുത്ത കുറച്ച് മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുമെന്നും അത് ഏത് വിതരണ ശൃംഖലയെയോ ഏത് അടിസ്ഥാന സൗകര്യങ്ങളെയോ ബാധിച്ചു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.