ന്യൂയോർക്ക്: പാക് അധീന കാഷ്മീരിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരേ നടക്കുന്ന ശക്തമായ അടിച്ചമർത്തലിൽ ഐക്യരാഷ്ട്രസഭ കടുത്ത ആശങ്ക രേഖപ്പെടുത്തി.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരേ കർശന നടപടിയും നിഷ്പക്ഷമായ അന്വേഷണവും ഉറപ്പാക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖാണ് വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്. ജനങ്ങൾക്കു സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികൃതർ അനുവദിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.