ബുധനാഴ്ച വികാസ് ഭവനിൽ നടന്ന കർഷക സമ്പർക്ക പരിപാടിക്കിടെ അപ്രതീക്ഷിതമായി എത്തിയ ഒരു അതിഥി ഹാളിലാകെ അമ്പരപ്പും ചിരിയും പടർത്തി.
കർഷകർ തങ്ങളുടെ പരാതികൾ ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് 'മാതൃ' എന്ന് വിളിക്കപ്പെടുന്ന കുരങ്ങൻ വേദിയിലേക്ക് കടന്നുവന്നത്.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ കസേരയിലാണ് മാതൃ ഇരിപ്പുറപ്പിച്ചത്. കുരങ്ങനോട് ഇരിക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിക്കുന്ന വീഡിയോ നിലവിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കളക്ടറേറ്റ് പരിസരത്തെ സ്ഥിരം സാന്നിധ്യമായ ഈ കുരങ്ങൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഏറെ പരിചിതനാണ്. നേരത്തെ ഭാരതീയ കിസാൻ യൂണിയന്‍റെ പ്രതിഷേധത്തിനിടയിലും മാതൃ ശ്രദ്ധാകേന്ദ്രമായിരുന്നു. അന്ന് കർഷകരെ കാണാൻ എത്തിയ അസ്മിത ലാൽ കുരങ്ങനൊപ്പം നിലത്തിരുന്ന് കളിച്ചത് വാർത്തയായിരുന്നു.
ഗൗരവമേറിയ ചർച്ചകൾക്കിടയിലും മൃഗങ്ങളോടുള്ള മജിസ്‌ട്രേറ്റിന്‍റെ സ്നേഹപൂർണമായ പെരുമാറ്റം അവിടെയുണ്ടായിരുന്നവരുടെ പ്രശംസ പിടിച്ചുപറ്റി. അധികൃതർ ഇടപെട്ട് മാറ്റുന്നത് വരെ കുറച്ചു സമയം കൂടി ഔദ്യോഗിക കസേരയിൽ ചിലവഴിച്ച ശേഷമാണ് മാതൃ അവിടെ നിന്നും മടങ്ങിയത്.