ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സെംഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ സുപ്രീംകോടതി തള്ളി. എംഎൽഎമാരെ 'പൊതുസേവകൻ' എന്ന നിർവചനത്തിൽ ഉൾപ്പെടുത്താമോ എന്നതടക്കമുള്ള വിഷയങ്ങൾ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
സെംഗാർ നൽകിയ അപ്പീലിൽ രണ്ട് മാസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി ശ്രമിക്കണമെന്ന് കോടതി നിർദേശിച്ചു. അപ്പീൽ തീർപ്പാക്കാൻ വൈകുകയാണെങ്കിൽ, വേനൽ അവധിക്ക് മുൻപായി ശിക്ഷ മരവിപ്പിക്കാനുള്ള അപേക്ഷയിൽ ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കണം.
സെംഗാർ സിറ്റിംഗ് എംഎൽഎ ആയതുകൊണ്ട് പോക്സോ നിയമപ്രകാരമുള്ള 'പൊതുസേവകൻ' എന്ന നിർവചനത്തിൽ വരില്ലെന്നും, അതിനാൽ കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കൂ എന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നേരത്തെ ഇയാൾക്ക് ശിക്ഷായിളവ് നൽകിയത്. ഇതിനെതിരെ സിബിഐയും അതിജീവിതയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബലാത്സംഗക്കേസിന് പുറമേ, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ 10 വർഷത്തെ തടവ് ശിക്ഷ കൂടി സെംഗാർ അനുഭവിക്കുന്നുണ്ട്. അതിനാൽ കുൽദീപ് സെംഗാർ ഇപ്പോൾ ജയിലിൽ തന്നെയാണ് തുടരുന്നത്.
2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019-ലാണ് സെംഗാറിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പുതിയ വിധിയിലൂടെ പ്രതിക്ക് താത്കാലികമായി ലഭിച്ച നിയമപരമായ ഇളവുകൾ ഇല്ലാതായിരിക്കുകയാണ്.