ഹൈദരാബാദ്: ഹൈദരാബാദിലെ സൈനിക കേന്ദ്രത്തിൽനിന്ന് എകെ 47 തോക്കുകൾ ഉൾപ്പടെ ആയുധങ്ങൾ മോഷ്ടിച്ച കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. തെലുങ്കാന നാഗർകുർണൂൽ അച്ചാംപെട്ട് സ്വദേശി ഹവീൽദാർ ഉപുത്തല മല്ലേഷ് (37) ആണ് അറസ്റ്റിലായത്.
മദ്രാസ് റജിമെന്റിലെ ബറ്റാലിയൻ 20ലെ ഹവീൽദാറായിരുന്ന മല്ലേഷ് കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു.
അച്ചടക്കലംഘനവും മോശം ആരോഗ്യസ്ഥിതിയുമാണ് ഇയാൾ സൈന്യത്തിൽനിന്നും പുറത്തുപോകാൻ കാരണമായത്. കഴിഞ്ഞ മാസം 30നും 31നും ഇടയിൽ രാത്രിയിലാണ് മോഷണം നടന്നത്. കേസിൽ മല്ലേഷ് മാത്രമാണ് പ്രതി.
മോഷ്ടിക്കപ്പെട്ട ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളുടെ വീട്ടിൽനിന്നും കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. നാല് എകെ 203 റൈഫിളുകൾ, ഒരു ഇൻസാസ് റൈഫിൾ, ആറ് 9എംഎം പിസ്റ്റളുകളുൾപ്പടെ ഏഴ് പിസ്റ്റളുകൾ എന്നിവയും അവയുടെ മാഗസിനുകളും പൊലിസ് കണ്ടെടുത്തു.
കൂടാതെ, ഒരു നൈറ്റ്-വിഷൻ ബൈനോക്കുലർ, 1,156 റൗണ്ട് 9എംഎം തിരകൾ, 720 റൗണ്ട് എകെ203 തിരകൾ എന്നിവയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. 2010ലാണ് ഇയാൾ സൈന്യത്തിൽ ചേർന്നത്.