സ്ട്രാസ്ബർഗ്: യൂറോപ്യൻ യൂണിയന്‍റെ (ഇയു) അസോസിയേറ്റ് അംഗമാകാൻ കാനഡയ്ക്കു ക്ഷണം. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൺ ദെർ ലെയ്‌ന് കഴിഞ്ഞദിവസം സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലാണ് ക്ഷണം മുന്നോട്ടുവച്ചത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പാർലമെന്‍റിൽ സന്നിഹിതനായിരുന്നു. ഇതിനിടെ, ഇയു-കാനഡ സഖ്യത്തിനു മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
വ്യാപാരവിഷയങ്ങളിലടക്കം പ്രസിഡന്‍റ് ട്രംപിൽനിന്നുള്ള ശത്രുതാ മനോഭാവമാണ് കാനഡയെയും യൂറോപ്പിനെയും അടുപ്പിക്കുന്നത്. കാനഡ യൂറോപ്യൻ രാജ്യമല്ലാത്തതിനാൽ ഇയുവിൽ പൂർണ അംഗത്വം സാധ്യമല്ല. ഇതു മറികടക്കാനാണ് അസോസിയേറ്റ് അംഗത്വം. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, അപൂർവധാതുക്കൾ തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള സഹകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉർസുലയുടെ നിർദേശം ഇയുവിൽ അംഗത്വമുള്ള 27 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്.
ജനക്ഷേമം മുൻനിർത്തിയാണ് കാനഡയും യൂറോപ്പും ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് മാർക്ക് കാർണി വിശദീകരിച്ചു. രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങൾ അട്ടിമറിക്കപ്പെടുന്നതു തടയലും സ്വതന്ത്രവിപണിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന് ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാനഡയെ ഒപ്പം കൂട്ടാനുള്ള ഇയു തീരുമാനത്തെ ശത്രുതാപരമായ നീക്കമായിട്ടായിരിക്കും അമേരിക്ക പരിഗണിക്കുകയെന്ന് ട്രംപ് പറഞ്ഞു. നല്ല ലക്ഷ്യത്തോടെയല്ല ഈ നീക്കമെങ്കിൽ യൂറോപ്യൻ യൂണിയൻ കനത്ത ചുങ്കം നേരിടേണ്ടിവരും. ചില കാര്യങ്ങളിൽ ഇയുവുമായുള്ള വാണിജ്യ ഇടപാടുകൾ തന്നെ അമേരിക്ക നിർത്തിയേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.